
കോഴിക്കോട്: കരിപ്പൂർ സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് സി ഐ എസ് എഫ് – കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. സംസ്ഥാനത്തിനകത്തും പുറത്തുമായി കേന്ദ്ര സർക്കാർ ഉദ്യോഗസഥരുടെ വീടുകളിൽ ഇങ്ങനെയൊരു വിജിലൻസ് റെയ്ഡ് ഇതാദ്യമായാണ് നടക്കുന്നത്. കോഴിക്കോട്, മലപ്പുറം, അമൃതസർ, ഹരിയാന എന്നിവങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സ്വർണ കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ഹവാല വഴി പ്രതിഫലം വാങ്ങിയെന്നാണ് കണ്ടെത്തൽ. 2023 ൽ മലപ്പുറം പൊലിസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു.
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലെ റെയ്ഡിനൊപ്പം തന്നെ ഇടനിലക്കാരുടെ വീടുകളിലും വിജിലൻസ് റെയ്ഡ് നടത്തുകയാണ്. മലപ്പുറം വിജിലൻസ് ഡി വൈ എസ് പിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സി ഐ എസ് എഫ് അസിസ്റ്റൻറ് കമാൻഡൻറ് നവീൻ കുമാർ, കസ്റ്റംസ് ഇൻസ്പെക്ടർ സന്ദീപ് എന്നിവർ മുഖ്യപ്രതികളായ കേസിലാണ് വിജിലൻസ് ഇപ്പോൾ റെയ്ഡ് നടത്തുന്നത്.