
അങ്കാര: തുർക്കിയിലെ ബഹുനില റിസോർട്ടിൽ വൻ തീപ്പിടിത്തം. 66 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബോലു പ്രവിശ്യയിലെ ഗ്രാന്റ് കർത്താൽ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. 12 നില കെട്ടിടത്തിൽ റസ്‌റ്റോറന്റ് പ്രവർത്തിക്കുന്ന നിലയിലാണ് തീപ്പിടിത്തമുണ്ടായത്. വളരെ പെട്ടന്നുതന്നെ തീ മറ്റ് നിലകളിലേക്കും പടർന്നു. ഫയർ ഡിറ്റക്ക്ഷൻ സംവിധാനം പരാജയപ്പെട്ടതാണ് തീ വ്യാപിക്കുന്നതിനിടയാക്കിയത്.
കർത്താൽകായയിലെ സ്‌കി റിസോർട്ടിലാണ് തീപ്പിടിത്തമുണ്ടായ ഹോട്ടൽ പ്രവർത്തിക്കുന്നത്. വടക്കുപടിഞ്ഞാറൻ തുർക്കിയിലാണ് വിനോദസഞ്ചാരികളുടെ പ്രധാനതാമസസ്ഥലമായ റിസോർട്ട് പ്രവർത്തിക്കുന്നത്. സംഭവസമയത്ത് 234 പേർ ഹോട്ടലിലുണ്ടായിരുന്നതായാണ് വിവരം. അപകടത്തെ തുടർന്ന് ഹോട്ടലിലുണ്ടായിരുന്നവർ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതായി വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു. തീ വ്യാപിച്ച ഹോട്ടലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.