
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. ബാരമുള്ളയ്ക്ക് സമീപം സോപോറിലെ സലൂര വനമേഖലയിൽ ഞായറാഴ്ച രാത്രിയാണ് വെടിവയ്പ്പ് ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെയുണ്ടായ ഏറ്റമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന സുരക്ഷാ സേനയ്ക്കുനേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തുടർന്ന് സൈന്യം പ്രദേശം വളയുകയും തിരികെ വെടിയുതിർക്കുകയുമായിരുന്നു.
മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്നാണ് വിവരം. സിആർപിഎഫ്, ജമ്മു-കശ്മീർ പൊലീസ് എന്നിവരടങ്ങുന്ന സംയുക്ത സുരക്ഷാ സംഘം പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇരുട്ടായതിനാൽ ഞായറാഴ്ച രാത്രിയോടെ തിരച്ചിൽ നിർത്തിയിരുന്നു. രാവിലെയായതോടെ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായതായി സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. ഇതിനിടയിലാണ് സൈനികൻ കൊല്ലപ്പെട്ടത്.