
കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ പ്രതികളായ കേസിൽ പ്രോസിക്യൂഷൻറെ പ്രാഥമിക വാദമാണ് ഇന്ന് തുടങ്ങുക. ഇക്കഴിഞ്ഞ ഒക്ടോബറിൽ പ്രാരംഭ വാദം തുടങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ പുനസൃഷ്ടിച്ച രേഖകൾ ലഭ്യമാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടതോടെ കേസ് മാറ്റിവയ്ക്കുകയായിരുന്നു. ജി.മോഹൻരാജാണ് കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.
2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊന്നത്. 2018 സെപ്തംബർ 26ന് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ കഴിഞ്ഞ വർഷം തുടങ്ങാനിരിക്കെ കേസിലെ ചില നിർണായക രേഖകൾ കോടതിയിൽ നിന്ന് നഷ്ടപ്പെട്ടു. പിന്നീട് പ്രോസിക്യൂഷൻ ഈ രേഖകൾ പുനസൃഷ്ടിച്ച് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. കേസിൽ വിചാരണ അകാരണമായി നീണ്ട് പോകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഭൂപതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അമ്മ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.