
കൊച്ചി: പ്രശസ്ത സംവിധായകൻ ഷാഫി അന്തരിച്ചു. 56 വയസ്സായിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. ജനുവരി 16 നായിരുന്നു ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്.
എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്. റഷീദ് എന്നാണ്. ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്.
കൊച്ചി സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ ആരംഭിച്ച പൊതുദർശനത്തിൽ ഷാഫിയെ അവസാനമായി കാണാൻ സിനിമാരംഗത്തെ നിരവധി പേരാണ് എത്തിയത്. ഉച്ചയ്ക്ക് ഒരുമണിവരെയാണ് പൊതുദർശനം. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബർസ്താനിൽ ആണ് കബറടക്കം.
1995-ൽ രാജസേനന്റെ ‘ആദ്യത്തെ കണ്മണി’ എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടാണ് തുടക്കം. 2001-ൽ ജയറാം നായകനായ ‘വൺമാൻഷോ’യിലൂടെ സ്വതന്ത്രസംവിധായകനായി. രണ്ടാമത്തെ ചിത്രമായ കല്യാണരാമൻ വൻഹിറ്റായതോടെ ഷാഫി മലയാളസിനിമയിൽ ഇരിപ്പിടമുറപ്പിച്ചു. തുടർന്ന് ‘പുലിവാൽ കല്യാണം’, ‘തൊമ്മനും മക്കളും’, ‘മായാവി’, ‘ചോക്ലേറ്റ്’, ‘ചട്ടമ്പിനാട്’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ തുടങ്ങിയ സിനിമകളും വലിയ ഹിറ്റുകളായി. 17 സിനിമകൾ സംവിധാനം ചെയ്തു. ‘തൊമ്മനും മക്കളും’ എന്ന സിനിമയുടെ റീ-മേക്കായ ‘മജ’യിലൂടെ തമിഴിലും സാന്നിധ്യമറിയിച്ചു. 2022-ൽ പുറത്തിറങ്ങിയ ‘ആനന്ദം പരമാനന്ദം’ ആണ് അവസാന ചിത്രം.
സ്വന്തം സിനിമകളായ ‘മേക്കപ്പ് മാൻ’, ‘101 വെഡ്ഡിങ്സ്’ എന്നിവയ്ക്ക് കഥയെഴുതിയ ഷാഫി ‘ഷെർലക് ടോംസി’ൽ സച്ചിക്കൊപ്പം തിരക്കഥയിലും പങ്കാളിയായി. ‘101 വെഡ്ഡിങ്സ്’, ‘ലോലിപോപ്പ്’ എന്നീ ചിത്രങ്ങളുടെ നിർമാതാവുമാണ്.