
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത് ചോദ്യം ചെയ്ത് നൽകിയ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സർക്കാരും എൽഡിഎഫ് കൺവീനറും നിയമസഭാംഗവുമായ ടിപി രാമകൃഷ്ണനും നൽകിയ ഹർജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗം ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സംസ്ഥാന നിയമ നിർമ്മാണ സഭ പാസാക്കിയ ഏഴ് ബില്ലുകളിലാണ് ഇനിയും ഗവർണ്ണറോ രാഷ്ട്രപതിയോ തീരുമാനമെടുക്കേണ്ടത്. മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബില്ലുകൾ ആണ് ഗവർണ്ണർ തടഞ്ഞുവയക്കുകയും രാഷ്ടപതിക്ക് കൈമാറുകയും ചെയ്തത്.
രാഷ്ട്രപതിയുടെ പരിശോധന ആവശ്യമില്ലാത്ത ബില്ലുകളാണ് ഗവർണ്ണർ രാഷ്ട്രപതിക്ക് കൈമാറിയത് എന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഗവർണ്ണറുടെ നടപടിക്ക് ആധാരമായ രേഖകൾ വിളിച്ചുവരുത്തണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.