
മുംബൈ: പുനെയിൽ ഗില്ലൻ ബാരെ സിൻഡ്രോം (ജിബിഎസ്) വ്യാപിക്കുന്നു. ധയാരി, അംബേഗാവ്, നർഹെ തുടങ്ങിയ പ്രദേശങ്ങളിലും സിൻഹഗഡ് റോഡിലെ മറ്റ് പല ഭാഗങ്ങളിലുമാണ് രോഗബാധ ഉയരുന്നത്. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. പുനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ 73 പേർക്ക് രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരുടെ പരിശോധന ഫലം ഇനി വരേണ്ടതുണ്ട്. സ്ഥിരീകരിച്ചവരിൽ 52 പേർ 30 വയസിൽ താഴെയുള്ളവരാണ്.
രോഗം ഗുരുതരമായതിനെ തുടർന്ന് 27 പേരെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. 32 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. രോഗം വെള്ളത്തിലൂടെ പടർന്നുവെന്നാണ് പ്രാഥമിക നിഗനമം. ചിക്കൻ നന്നായി പാചകം ചെയ്ത ശേഷമെ കഴിക്കാൻ പാടുള്ളുവെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കുടിവെള്ളം ചൂടാക്കി മാത്രം ഉപയോഗിക്കാനും മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. രോഗം വീണ്ടും വ്യാപിക്കാതിരിക്കാൻ സർക്കാറിൻറെ പ്രത്യേക സംഘം പ്രദേശത്ത് ബോധവത്കരണവും പരിശോധനയും നടത്തുകയാണ്.