
വാഷിങ്ടൺ: വാഷിങ്ടണിനു സമീപം റൊണാൾഡ് റീഗൻ ദേശീയ വിമാനത്താവളത്തിനടുത്ത് യു.എസ്. യാത്രാവിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 64 പേരുടേയും മരണം സ്ഥിരീകരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരുടേയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40 പേരുടെ മൃതദേഹം കരയിലെത്തിച്ചു. 27 മൃതദേഹങ്ങൾ വിമാനത്തിനുള്ളിൽനിന്നാണ് കണ്ടെടുത്തത്. യാത്രാ വിമാനം സേനാ ഹെലികോപ്റ്ററിൽ കൂട്ടിയിടിച്ച് പോട്ടോമാക് നദിയിൽ പതിക്കുകയായിരുന്നു.
നദിയിൽ കൊടുംതണുപ്പായതിനാൽ ശേഷിക്കുന്നവരെ ജീവനോടെ കണ്ടെത്താൻ സാധ്യതകുറവാണെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
ബുധനാഴ്ച രാത്രി ഒമ്പതിന് (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 7.30) ആണ് അപകടമുണ്ടായത്. അമേരിക്കൻ ഈഗിളിന്റെ സി.ആർ.ജെ.-700 വിമാനത്തിൽ 60 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. കാൻസസിലെ വിചടയിൽനിന്ന് വാഷിങ്ടണിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. മൂന്ന് സൈനികരുമായി പരീക്ഷണപറക്കലിലായിരുന്നു അപകടത്തിൽപ്പെട്ട യു.എച്ച് 60 ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്റർ. ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് വിമാനം നദിയിലേക്ക് വീണത്.
വിചിടയിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ റഷ്യൻ വംശജരും മുൻ ലോക ചാമ്പ്യന്മാരുമായ യെവ്ജീനിയ ഷിഷ്‌കോവയും വാദിൻ നൗമോവും ഉൾപ്പെട്ട 13 ഐസ് സ്‌കേറ്റർമാരുടെ സംഘവും വിമാനത്തിലുണ്ടായിരുന്നു. എയർട്രാഫിക് കൺട്രോളും ഹെലികോപ്റ്ററുമായി നടത്തിയ അവസാന ആശയവിനിമയം പരിശോധിച്ചപ്പോൾ വിമാനം സമീപത്തുള്ള വിവരം ഹെലികോപ്റ്ററിന് അറിയാമായിരുന്നു എന്ന് മനസ്സിലായിട്ടുണ്ട്. ഇതിനിടെ വിമാനത്തിന്റെ രണ്ട് ബ്ലാക്ബോക്‌സുകളും കണ്ടെടുത്തു. സംഭവത്തിൽ പെന്റഗൺ അന്വേഷണം ആരംഭിച്ചു.