
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിച്ചു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച ഫലമറിയാം.150 കമ്പനി അർധസേനകളെയും 30,000 പോലീസിനെയുമാണ് തിരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടലംഘനത്തിന് ഇതുവരെ 1049 കേസെടുത്തതായി പോലീസ് അറിയിച്ചു.
സ്ത്രീകൾ വോട്ടുചെയ്യുകയും വീട്ടിലെ പുരുഷന്മാരോട് ആം ആദ്മി പാർട്ടിക്കു വോട്ടുചെയ്യാൻ പറയുകയും ചെയ്താൽ പാർട്ടി 60 സീറ്റുകടക്കുമെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സാമൂഹികമാധ്യമത്തിൽ കുറിച്ചു. വോട്ടർമാരെ ബി.ജെ.പി. ഭീഷണിപ്പെടുത്തുന്നത് തടയാൻ എ.എ.പി. രഹസ്യക്യാമറകൾ ഇറക്കിയിട്ടുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു. ബി.ജെ.പി.യുടെ ഗുണ്ടായിസത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടുനിൽക്കുകയാണെന്നും കുറ്റപ്പെടുത്തി.
കേന്ദ്രവുമായി പോരടിച്ച് എ.എ.പി. സർക്കാർ വികസനം മുടക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. ഡൽഹിയിലും ബി.ജെ.പി. അധികാരത്തിലെത്തിയാൽ കാര്യങ്ങൾ വേഗത്തിലാകുമെന്ന് അദ്ദേഹം തിങ്കളാഴ്ച ബി.ജെ.പി. പ്രചാരണത്തിൽ പറഞ്ഞു. ഡൽഹിയുടെ തലവിധി മാറ്റുന്ന തിരഞ്ഞെടുപ്പാണിതെന്നും കെജ്‌രിവാളും പാർട്ടിയും തിരഞ്ഞെടുപ്പുഫലം വരുന്നതോടെ അപ്രസക്തരാകുമെന്നും ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു.
ഒമ്പതാം ക്ലാസിൽ മോശം പ്രകടനമുള്ള വിദ്യാർഥികളെ തോൽപ്പിച്ചാണ് ഡൽഹി സ്കൂളുകളിലെ പത്താം ക്ലാസിൽ മികച്ച വിജയം സർക്കാർ ഉറപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. സർക്കാരിന്റെ പ്രതിച്ഛായ നിലനിർത്താനാണ് ഒമ്പതാം ക്ലാസിൽ കുട്ടികളെ തോൽപ്പിക്കുന്നതെന്ന് വിദ്യാർഥികളുമായുള്ള സംവാദത്തിൽ മോദി പറയുന്ന വീഡിയോ ബി.ജെ.പി. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഡൽഹി മോഡൽ പരാജയമാണെന്നും വികസനത്തിനായി ബി.ജെ.പി. സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തണമെന്നും പാർട്ടിക്കായി പ്രചാരണത്തിനെത്തിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.