
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ എത്തി. ഇന്ന് നടക്കുന്ന എഐ ആക്ഷൻ ഉച്ചകോടിയിൽ മോദി പങ്കെടുക്കും. പാരിസിൽ വച്ച് നടക്കുന്ന ലോക നേതാക്കളുടെയും രാജ്യാന്തര ടെക് സിഇഒമാരുടെയും സമ്മേളനമായ എഐ ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം അധ്യക്ഷ സ്ഥാനവും ഇന്ത്യ വഹിക്കും. ഉച്ചകോടിക്കു ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി മോദി ചർച്ചയും നടത്തും.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണം വളർത്തിയെടുക്കുന്നതായിരിക്കും പ്രധാന ചർച്ച. തുടർന്നു മാർസെയിലിലേക്കു പോകുന്ന പ്രധാനമന്ത്രി സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും. ഇതിനുശേഷമായിരിക്കും യുഎസിലേക്ക് പുറപ്പെടുക. ഫെബ്രുവരി 12,13 തീയതികളിലാണ് യുഎസ് സന്ദർശനം.
‘എൻറെ സുഹൃത്തായ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ട്രംപിന്റെ ചരിത്രപരമായ വിജയത്തിനു ശേഷം നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ട്രംപിന് ആദ്യ ഭരണകാലത്ത്, അദ്ദേഹവുമായി ചേർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രമായ നയതന്ത്ര സഹകരണം സ്ഥാപിക്കാൻ കഴിഞ്ഞത് വളരെ ഊഷ്മളമായ അനുഭവമായിരുന്നു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായും ലോകത്തിന്റെ മികച്ച ഭാവിക്കായും ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് പ്രവർത്തിക്കും’, മോദി യു.എസ് സന്ദർശനത്തിന് മുന്നോടിയായി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
സന്ദർശനം ഇന്ത്യ-യു.എസ്.എ. സൗഹൃദത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുകയും വിവിധ മേഖലകളിലെ ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.