
കൽപ്പറ്റ: വയനാട്ടിൽ വന്യജീവി ശല്യത്തിനെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ തുടർച്ചയായി മനുഷ്യജീവനുകൾ കൊല്ലപ്പെട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താൽ. ഇതിനിടെ വയനാടിൻ്റെ പ്രവേശന കവാടമായ ലക്കിടിയിൽ യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വാഹനം തടഞ്ഞ് പ്രതിഷേധിച്ച ഹർത്താൽ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.
പ്രതിദിനം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെടുകയാണ്. മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജി, കൺവീനർ പി ടി ഗോപാലക്കുറുപ്പ് എന്നിവർ അറിയിച്ചു.
രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂൽപ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. 43 ദിവസത്തിനിടെ നാലു പേർ വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ബുധനാഴ്ചയും വയനാട്ടിൽ ഹർത്താൽ ആചരിച്ചിരുന്നു. തൃണമൂൽ കോൺഗ്രസും ഫാർമേഴ്‌സ് റീലീഫ് ഫോറവും ചേർന്നായിരുന്നു ഹർത്താൽ സംഘടിപ്പിച്ചത്.