
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയെന്ന് അവകാശപ്പെട്ട ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഗോപൻ സ്വാമിയുടെ മുഖത്തും മൂക്കിലും തലയിലുമായി നാലുഭാഗത്ത് പരിക്കുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വലതുചെവിയുടെ പിൻഭാഗത്തായി തലയോട്ടിയിലാണ് ചതവ്. മുഖത്തിന്റെ രണ്ടുഭാഗത്തും മൂക്കിലുമാണ് മറ്റ് ചതവുകൾ. ഇവ മരണത്തിന് മുമ്പുണ്ടായതാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു.
എന്നാൽ, ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശരീരത്തിലെ മുറിവുകളും ചതവുകളും മരണകാരണമായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. രാസപരിശോധാഫലം വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകുകയുള്ളൂവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഫൊറൻസിക് മെഡിസിൻ വിഭാഗം അസി. പ്രൊഫസർമാരായ ഡോ. ആർ ശാലിനിയും ടി.എം. മനോജുമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ജനുവരി 16-ന് രാവിലെ 9.35-ഓടെ ആരംഭിച്ച നടപടികൾ 1.10-ഓടെ അവസാനിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്.
ഭസ്മവും കർപ്പൂരവുമിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. സമാധി മണ്ഡപത്തിൽനിന്ന് പുറത്തെടുക്കുമ്പോൾ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. മുഖം വികൃതമായിത്തുടങ്ങി. കാവി വസ്ത്രം ധരിപ്പിച്ച് കഴുത്തിൽ ഉണങ്ങിത്തുടങ്ങിയ മുല്ലമാലയും രുദ്രാക്ഷവും ധരിപ്പിച്ച നിലയിലായിരുന്നു മൃതദേഹം പുറത്തെടുത്തത്. വലതുകൈയ്യിൽ ആറുതവണ ചുറ്റിയ കറുപ്പ് ചരടുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.