
ജെറുസലേം: എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ഗാസയിൽ ‘നരകത്തിന്റെ വാതിലുകൾ തുറക്കു’മെന്ന് ഹമാസിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇരുകൂട്ടരും തമ്മിലുള്ള ബന്ദി കൈമാറ്റം നടക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ ഭീഷണി. ഗാസയിൽ ഹമാസിനെതിരേ ഇസ്രയേലും അമേരിക്കയും സംയുക്ത നടപടി ആലോചിക്കുന്നുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
ഞങ്ങൾക്ക് പൊതുവായൊരു പദ്ധതിയുണ്ട്. എന്നാലത് ഇപ്പോൾ പരസ്യമാക്കാനാവില്ല. അവർ ഒന്നൊഴിയാതെ എല്ലാ ബന്ദികളെയും മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ നരകത്തിന്റെ വാതിൽ തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കേണ്ടിവരും- നെതന്യാഹു വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിലാണ് നെതന്യാഹുവിന്റെ പരാമർശം.
ഹമാസിന്റെ സൈനികശേഷിയെയും ഗാസയിലെ അവരുടെ ഭരണവും ഞങ്ങളില്ലാതാക്കും. ഞങ്ങൾ എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരും. ഇനിയൊരിക്കലും ഗാസ ഇസ്രയേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പുവരുത്തും. ഈ ലക്ഷ്യങ്ങൾ വേഗത്തിൽ നേടാൻ ഞങ്ങൾക്ക് അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്- നെതന്യാഹു പറഞ്ഞു.
ഗാസയെ പറ്റി അമേരിക്കൻ പ്രസിഡന്റിന്റെ പദ്ധതിയെ ശക്തമായ നീക്കമെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ട്രംപിന്റെ ആശയം യാഥാർഥ്യമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ജോർദാനിലും ഈജിപ്തിലുമായി അധിവസിപ്പിച്ച് ഗാസയെ പൂർണമായും അമേരിക്കൻ നിയന്ത്രണത്തിലുള്ള പ്രദേശമായി മാറ്റുക എന്നതാണ് ട്രംപിന്റെ പദ്ധതി.