
കൊച്ചി: നടൻ സിദ്ദിഖിനെതിരായ പീഡനക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. പീഡനം നടന്നതിന് കൃത്യമായ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
പീഡനം നടന്നെന്ന് പറയുന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിയായ നടിയുമായി എത്തിയായിരുന്നു തെളിവെടുപ്പ്. പീഡനം നടന്ന മുറി നടി അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചു കൊടുത്തിരുന്നു. 101 ഡി എന്ന മുറിയിലായിരുന്നു 2016 ജനുവരിയിൽ സിദ്ദിഖ് താമസിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
2016 ജനുവരി 28 ന് തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഈ ദിവസം സിദ്ദിഖ് ഹോട്ടലിൽ തന്നെ ഉണ്ടായിരുന്നുവെന്ന തെളിവ് നേരത്തെ ലഭിച്ചിരുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്.