
ദില്ലി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അൽഥാനി ഇന്ത്യയിലെത്തി. ദില്ലിയിലെത്തിയ ഖത്തർ അമീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. ഊർജ്ജ മേഖലയിലടക്കം സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. പ്രോട്ടോക്കോൾ മാറ്റിവച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തി നരേന്ദ്ര മോദി ഇന്നലെ ഖത്തർ അമീറിനെ സ്വീകരിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ ഷെയ്ക് ഹമീമുമായി ചർച്ച നടത്തിയിരുന്നു.
രാവിലെ രാഷ്ട്രപതി ഭവനിൽ അമീറിന് ആചാരപരമായ വരവേൽപ്പ് നൽകും. രാഷ്ട്രപതിയെ കണ്ട ശേഷം രാത്രി എട്ടരയ്ക്ക് ഖത്തർ അമീർ മടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് അമീർ ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങൾക്കും താൽപ്പര്യമുള്ള, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രശ്നങ്ങൾ ചർച്ചയാകും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ ഇന്ത്യൻ സന്ദർശനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽഥാനിയുമുണ്ട്. ഇത് രണ്ടാം തവണയാണ് ഖത്തർ അമീർ ഇന്ത്യയിലെത്തുന്നത്. 2015 മാർച്ചിലായിരുന്നു മുൻ സന്ദർശനം.