യുദ്ധം അവസാനിപ്പിക്കാൻ മാർ​ഗവുമായി സെലെൻസ്‌കി; ഇരുരാജ്യങ്ങളും തടവുകാരെ കൈമാറണം

  • world
  • February 25, 2025

കീവ്: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൻ്റെ ഭാ​ഗമായി ഇരു രാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്ന നിർദേശവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി. എല്ലാ യുക്രെയ്ൻ തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും റഷ്യൻ തടവുകാരെ മോചിപ്പിക്കാൻ യുക്രെയ്ൻ തയാറാണെന്നും സെലെൻസ്‌കി വ്യക്തമാക്കി. യുദ്ധത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് കീവിലെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘യുക്രെയ്ൻകാരെ റഷ്യ മോചിപ്പിക്കണം. എല്ലാവർക്കും വേണ്ടി എല്ലാവരെയും കൈമാറാൻ യുക്രെയ്ൻ തയാറാണ്. നല്ലൊരു തുടക്കത്തിനുള്ള ന്യായമായ മാർഗമാണിത്’’– സെലെൻസ്‌കി പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഈ വർഷം യുക്രെയ്നിൽ യഥാർഥവും സുസ്ഥിരവുമായ സമാധാനത്തിന്റെ തുടക്കമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ സമാധാന ഒത്തുതീർപ്പ് തങ്ങൾക്കുകൂടി ബോധ്യമായാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കൂയെന്നും റഷ്യ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായി ചേർന്ന് യുക്രൈൻ സംഘർഷം പരിഹരിക്കാൻ തങ്ങൾ ശ്രമിക്കുമ്പോൾ യുദ്ധം തുടരാനാണ് യുറോപ്പ് ആഗ്രഹിക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ആരോപിച്ചു. കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ലാവ്‍റോവ് സമാധാന ചർച്ച നടത്തിയിരുന്നു. റഷ്യയുമായുള്ള ഭാവി ചർച്ചകൾക്ക് ഒരു പ്രതിനിധിയെ നിയമിക്കണമെന്നു ലാവ്‌റോവ് യുഎസിനോട് ആവശ്യപ്പെട്ടു.

നേരത്തെ, സൈനികസഖ്യമായ നാറ്റോയിൽ യുക്രൈന് അംഗത്വം കിട്ടിയാൽ താൻ ഉടൻ രാജിവെക്കുമെന്ന് പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി പറ‍ഞ്ഞിരുന്നു. “യുക്രൈനിൽ സമാധാനമുണ്ടായാൽ, ഞാൻ രാജിവെക്കണമെന്ന് നിങ്ങൾ ആത്മാർഥമായി ആഗ്രഹിച്ചാൽ, ഞാൻ അതിന് തയ്യാറാണ്. നാറ്റോയിൽ അംഗത്വം ലഭിക്കുന്നതിന്‌ പകരമായി ഞാൻ പുറത്തുപോകും”- സെലെൻസ്‌കി പറഞ്ഞു.

യുക്രൈന്റെയും തന്റെയും സ്ഥിതി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മനസ്സിലാക്കണമെന്നും റഷ്യൻ അധിനിവേശത്തിനെതിരേ പ്രതിരോധംതീർക്കാൻ അടിയുറച്ച സുരക്ഷാ ഉറപ്പ് നൽകണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടിരുന്നു. യുക്രൈന് യു.എസിൽനിന്ന് സുരക്ഷാ ഉറപ്പ് കിട്ടുന്നതിനുപകരമായി രാജ്യത്തെ ധാതുസമ്പത്തിൽ യു.എസ്. നിക്ഷേപം നടത്തുന്നതുസംബന്ധിച്ച കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിക്കൊണ്ടിരിക്കുകയാണെന്ന് സെലെൻസ്‌കി പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനെ കാണുംമുൻപ്‌ ഇക്കാര്യം ചർച്ചചെയ്യാനായി ട്രംപ് തന്നെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *