
വാഷിങ്ടൺ: ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണ പറക്കൽ പരാജയം. വിക്ഷേപിച്ചു മിനിറ്റുകൾക്കകം തന്നെ ബന്ധം നഷ്ടപ്പെടുകയും പേടകത്തിന്റെ മുകൾ ഭാഗമായ സ്റ്റാർഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) പൊട്ടിത്തെറിക്കുകയും ചെയ്തു.
വ്യാഴാഴ്ച പ്രാദേശിക സമയം5.30 ഓടെ ടെക്‌സാസിൽ നിന്ന് കുതിച്ചുയർന്ന് മിനിറ്റുകൾക്കുള്ളിലാണ് സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് കമ്പനിയുടെ റോക്കറ്റ് ആകാശത്ത് വച്ച് പൊട്ടിത്തെറിക്കുന്നത്. സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചതിന് പിന്നാലെ തെക്കൻ ഫ്‌ളോറിഡയ്ക്കും ബഹാമാസിനും സമീപമുള്ള ആകാശത്ത് തീജ്വാലകൾ പ്രത്യക്ഷപ്പെടുന്ന വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചു.
വിക്ഷേപിച്ച് മിനിറ്റുകൾക്ക് ശേഷം സ്പേസ് എക്സിന് സ്റ്റാർഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് എഞ്ചിനുകൾ ഓഫായി. പിന്നാലെ സോഷ്യൽ മീഡിയയിലെ വീഡിയോകളിൽ ബഹിരാകാശ പേടം അഗ്‌നിഗോളം പോലെ കത്തി അമരുന്ന ദൃശ്യങ്ങൾ പ്രചരിച്ചു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്ഫോടനത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു.
പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നും നിർഭാഗ്യവശാൽ, കഴിഞ്ഞ തവണയും ഇത് സംഭവിച്ചുവെന്നും ജനുവരി 16-ന് നടന്ന പരീക്ഷണത്തെ പരാമർശിച്ച് സ്‌പേസ് എക്‌സ് ഉദ്യോഗസ്ഥനായ ഡാൻ ഹൂട്ട് പറഞ്ഞു. പൊട്ടിത്തെറിയെത്തുടർന്ന് ഫ്ളോറിഡയിലെ വിമാനത്താവളങ്ങളിലെ സർവീസുകൾ നിർത്തിവച്ചു.
സ്‌പേസ് എക്സ് കമ്പനിയുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചിരുന്നു. ടെക്സാസിൽ നിന്ന് വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിലാണ് സ്റ്റാർഷിപ്പ് തകർന്നത്. പറന്നുയർന്ന് എട്ട് മിനുട്ടുകൾക്ക് ശേഷം സ്പേസ്എക്സ് മിഷൻ കൺട്രോളിന് സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടമായി. സ്റ്റാർഷിപ്പിന്റെ സൂപ്പർ ഹെവി ബൂസ്റ്ററിൽനിന്ന് വിട്ടുമാറിയ അപ്പർ സ്റ്റേജ് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ എട്ടാം പരീക്ഷണം പല തവണ മാറ്റിവെക്കുകയും ചെയ്തിരുന്നു.