
ക്വറ്റ: പാകിസ്ഥാനിൽ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ച് പാക് സുരക്ഷാസേനകൾ. ഏറ്റമുട്ടലിൽ 16 ബലൂച് വിഘടനവാദികളെ കൊലപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ബി.എൽ.എയുമായി ഏറ്റുമുട്ടൽ തുടരുകയാണെന്നും പാക് സുരക്ഷാസേന അറിയിച്ചു.
മുഴുവൻ ബന്ദികളേയും മോചിപ്പിക്കുന്നതുവരെ സൈനിക നടപടി തുടരുമെന്ന് സുരക്ഷാസേനകൾ അറിയിച്ചതായി പി.ടി.ഐ. റിപ്പോർട്ടുചെയ്തു. 58 പുരുഷന്മാരേയും 31 സ്ത്രീകളേയും 15 കുട്ടികളേയുമാണ് ഇതുവരെ മോചിപ്പിച്ചത്. ഇവരെ ട്രെയിൻ മാർഗം കച്ചി ജില്ലയിലെ മച്ചിലേക്ക് അയച്ചു. ബി.എൽ.എയുമായുള്ള ഏറ്റുമുട്ടലിൽ 30 സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ചു. ലോക്കോപൈലറ്റും കൊല്ലപ്പെട്ടതായാണ് വിവരം.
ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയിൽ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ് റാഞ്ചിയത്. ട്രെയിനിൽ 450 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 182 പേരെയാണ് വിഘടനവാദികൾ ബന്ദികളാക്കിയത്. ഗുദലാറിനും പീരു കൊനേരിക്കുമിടയിൽ എട്ടാംനമ്പർ തുരങ്കത്തിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവത്തിന്റെ ഉത്തരവാദിത്വം വിഘടനവാദിസംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുക്കുകയായിരുന്നു.