
റിയാദ്: റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ വെടിനിർത്തലിന് തയ്യാറാണെന്ന് യുക്രൈൻ. അമേരിക്കയുടെ 30 ദിവസത്തെ അടിയന്തര വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സൗദിയിൽ യുഎസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് യുക്രെയ്ൻ വെടിനിർത്തലിന് സന്നദ്ധത അറിയിച്ചത്.
വെടിനിർത്താൻ സന്നദ്ധത അറിയിച്ചെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. റഷ്യ കൂടി നിബന്ധനകൾ അംഗീകരിച്ചാൽ താൽക്കാലിക വെടിനിർത്തൽ പരസ്പരം അംഗീകരിച്ച് 30 ദിവസം കൂടി നീട്ടാം. തടവുകാരുടെ കൈമാറ്റം, സിവിലിയൻ തടവുകാരുടെ മോചനം, പലായനം ചെയ്യപ്പെട്ട യുക്രെയ്ൻ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണയും ചർച്ചയായി. ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ പങ്കാളിത്തം ഉറപ്പാക്കണമെന്നും യുക്രെയ്ൻ ആവശ്യപ്പെട്ടു.
വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചതോടെ സാമ്പത്തിക സഹായം പുനഃസ്ഥാപിക്കുമെന്ന് യുഎസും വ്യക്തമാക്കി. ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നത് നിർത്തിവച്ച നടപടിയും അമേരിക്ക പിൻവലിക്കും. രഹസ്യാന്വേഷണ വിവരങ്ങൾ വീണ്ടും കൈമാറാനാണ് ധാരണ. യുക്രെയ്നിലെ ധാതു സമ്പത്ത് വിനിയോഗിക്കാൻ യുഎസ്– യുക്രെയ്ൻ സംയുക്ത കരാറിനും തീരുമാനമായി. വിഷയത്തിൽ റഷ്യൻ നിലപാട് നിർണായകമാണ്. എന്നാൽ, റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യ നിര്‍ദേശം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വ്യക്തമാക്കി.