
കാബൂൾ: മ്യാൻമറിനും തായ്ലൻഡിനും പിന്നാലെ അഫ്ഗാനിസ്ഥാനിലും ഭീതി പടർത്തി ഭൂചലനം. ഇന്ന് പുലർച്ചെ 5.16നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 180 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. മ്യാൻമറിലെയും തായ്‌ലൻഡിലെയും ഭൂകമ്പത്തിൻ്റെ ഭീതിയൊഴിയാത്ത സാഹചര്യം നിലനിൽക്കെയാണ് അഫ്ഗാനിലും ആശങ്ക പടർത്തി ഭൂചലനം ഉണ്ടായിരിക്കുന്നത്.
റിക്ടർ സ്‌കെയിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു മ്യാൻമറിൽ ഉണ്ടായത്. ഇതിൽ 1000 ൽ അധികം ആളുകൾ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. 732 പേർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടാവുകയായിരുന്നു. പിന്നാലെയാണ് 4.2 തീവ്രതയോടെ അർധരാത്രിയിൽ അടുത്ത ഭൂചലനമുണ്ടായത്. ഭൂകമ്പത്തിൽ മ്യാൻമറിൽ നിരവധി കെട്ടിടങ്ങളും ആശുപത്രികളും തകർന്നുവീണു. മണ്ടാലെ നഗരത്തിൽ ഒരു പള്ളി തകർന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.