
അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് ആദ്യ ജയത്തിനായി മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം. സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. പതിവ് തെറ്റിക്കാതെ ഈ സീസണിലും തോൽവിയോടെയാണ് മുംബൈ ഇന്ത്യൻസ് തുടങ്ങിയത്. പഞ്ചാബ് കിംഗ്സിനോട് പൊരുതി വീണ ഗുജറാത്ത് ടൈറ്റൻസ്.
വിലക്ക് കാരണം ചെന്നൈയിൽ കളിക്കാതിരുന്ന മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇന്ന് തിരിച്ചെത്തും. ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ രോഹിത് ശർമ്മ, റയാൻ റിക്കിൾട്ടൺ, വിൽ ജാക്സ്, സൂര്യകുമാർ, തിലക് വർമ്മ, റോബിൻ മിൻസ്. ചെന്നൈയോട് മുട്ടുമടക്കിയ വമ്പൻ ബാറ്റിംഗ് നിര ആളിക്കത്തിയില്ലെങ്കിൽ ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈയ്ക്ക് ഈ സീസണും തലവേദനയാകും. മുംബൈയുടെ മലയാളി താരോദയം വിഗ്നേഷ് പുത്തൂരിനെ ഉറ്റുനോക്കുകയാണ് ആരാധകർ.
ചെന്നൈക്കെതിരെ ഇംപാക്ട് പ്ലെയർ ആയി ഇറങ്ങി ഞെട്ടിച്ച വിഗ്നേഷ് മുംബൈയുടെ ബൗളിംഗ് നിരയിലുണ്ടാകും. ട്രെൻഡ് ബോൾട്ടും ദീപക് ചഹറും നയിക്കുന്ന പേസ് നിരയിലേക്ക് ഹാർദ്ദിക് പാണ്ഡ്യ കൂടി എത്തുമ്പോൾ മുംബൈക്ക് ബൗളിംഗിൽ പേടിക്കാനില്ല. സ്വന്തം തട്ടകത്തിൽ മുംബൈയെ വിറപ്പിക്കാൻ ഉറച്ചാണ് ഗുജറാത്ത് എത്തുന്നത്. പഞ്ചാബിനെതിരെ 243 റൺസ് പിന്തുടർന്ന്, വെറും 11 റൺസ് അകലെ ജയം കൈവിട്ട ഗുജറാത്തിൻറെ ബാറ്റിംഗ് നിരയെ മുംബൈ കരുതിയിരിക്കണം.
ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‌ലർ, റുഥർഫോർഡ് എന്നിവരെല്ലാം ആദ്യ മത്സരത്തിൽ മികവ് പുറത്തെടുത്തു. ബൗളിംഗ് യൂണിറ്റാണ് ഗുജറാത്തിൻറെ പോരായ്മ. മുഹമ്മദ് സിറാജും കാഗിസോ റബാഡയും നയിക്കുന്ന പേസ് നിര പ്രതീക്ഷ കാക്കണം. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ റാഷിദ് ഖാൻറെ ഓവറുകളും നിർണായകമാകും. ഐപിഎല്ലിൽ ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റമുട്ടിയത് 5 തവണ. ഇതിൽ മൂന്നിലും ജയിച്ചത് ഗുജറാത്തായിരുന്നു.