
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്യാൻ പ്രേരണയായത് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി.ദിവ്യയുടെ വാക്കുകളാണെന്ന് പോലീസ് കുറ്റപത്രം. ദിവ്യയാണ് കേസിലെ ഏക പ്രതിയെന്നും അന്വേഷണത്തിൽ വ്യക്തമായതെന്നും കുറ്റപത്രത്തിൽ പറയുന്നു. നവീൻ ബാബുവിന്റെ ആത്മഹത്യാപ്രേരണ കേസിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും.
നവീൻ ബാബു മരിച്ച് അഞ്ചുമാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. നൂറിലേറെ പേജുള്ള കുറ്റപത്രം ഇന്ന് ഉച്ചയോടെ സമർപ്പിക്കും. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. നേരത്തെ റവന്യൂ വകുപ്പിന്റെ അന്വേഷണത്തിൽ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം പോലീസ് കുറ്റപത്രത്തിൽ നവീൻ ബാബു പ്രശാന്തിനെ ഫോണിൽ ബന്ധപ്പെട്ടതടക്കം സൂചിപ്പിച്ചിട്ടുണ്ട്. പ്രശാന്ത് നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നായിരുന്നു ആരോപണം. കേസിൽ 82 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുവിന്റെയും മക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടാകാത്തതിനാൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.