
തിരുവനന്തപുരം: വിവാദ ഭാഗങ്ങൾ വെട്ടിമാറ്റിയ എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തീയേറ്ററുകളിലെത്തും. സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി വിവാദമുണ്ടായതിനെ തുടർന്ന് ചില രംഗങ്ങളും പരാമർശങ്ങളും ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. എഡിറ്റിങ്ങിനുശേഷം വ്യാഴാഴ്ചയോടെ ചിത്രത്തിന്റെ പുതിയ പതിപ്പെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. എന്നാൽ എഡിറ്റിങ് സംബന്ധമായി സെൻസർബോർഡ് സമയനിഷ്‌കർഷത വെച്ചതോടെ തിടുക്കത്തിൽത്തന്നെ സിനിമയുടെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.
ഞായറാഴ്ചയും തിങ്കളാഴ്ചയും അവധി ദിവസങ്ങളായിട്ടും സിനിമയുടെ എഡിറ്റിങ് സംബന്ധിച്ച് ഞായറാഴ്ച രാത്രിവരെ സെൻസർബോർഡംഗങ്ങൾ പ്രത്യേകയോഗം ചേരുകയും മാറ്റം വരുത്തേണ്ട രംഗങ്ങളെ കുറിച്ച് വീണ്ടും സിനിമകണ്ട് തീരുമാനിക്കുകയും ചെയ്തു. സിനിമയുടെ ആദ്യഭാഗം ഇരുപത് മിനിറ്റോളം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സെൻസർ ബോർഡിന്റെ ഇടപെടലുണ്ടാകുകയും പിന്നീട് ചർച്ച ചെയ്ത് മൂന്നുമിനിറ്റോളം വെട്ടിമാറ്റിയാൽ മതിയെന്ന തീരുമാനത്തിലേക്കെത്തുകയുമായിരുന്നു. സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ ബജ്‌രംഗി എന്ന പേരിൽ മാറ്റം വരുത്താനുള്ള നിർദേശവും സിനിമയുടെ അണിയറപ്രവർത്തകർ പാലിക്കും. പേരുമാറ്റമോ പേര് പരാമർശിക്കുന്ന ഭാഗങ്ങളിൽ മ്യൂട്ട് ചെയ്യുകയോ ചെയ്യുമെന്നാണ് വിവരം. സിനിമയിൽനിന്ന് കലാപരംഗങ്ങളും ബലാത്സംഗരംഗവും ഒഴിവാക്കും.
വിവാദങ്ങളുയർന്ന സാഹചര്യത്തിൽ നടൻ മോഹൻലാൽ സമൂഹികമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തുകയും സിനിമയുടെ സംവിധായകൻ കൂടിയായ പൃഥ്വിരാജ് മോഹൻലാലിന്റെ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. സിനിമയുടെ എഴുത്തുകാരനായ മുരളി ഗോപി വിഷയത്തിൽ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. സിനിമാസംഘടനകളും മൗനം പാലിക്കുകയാണ്. നാലുഭാഷകളിലായി നാലായിരം തീയേറ്ററുകളിലാണ് എമ്പുരാൻ നിലവിൽ പ്രദർശിപ്പിക്കുന്നത്. വിവാദങ്ങൾക്കിടയിലും നിറഞ്ഞ സദസ്സിലാണ് സിനിമയുടെ പ്രദർശനം.