
ന്യൂഡൽഹി: എമ്പുരാൻ സിനിമയ്ക്കെതിരായ വിവാദം പാർലമെന്റിൽ ഉന്നയിക്കാൻ സിപിഎം. മറ്റു സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപി രാജ്യസഭാ അധ്യക്ഷന് കത്തു നൽകി. രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം സംഘപരിവാർ നടത്തുകയാണെന്നും ഇതാണ് എമ്പുരാൻ വിഷയത്തിൽ പ്രകടമാകുന്നതെന്നും റഹീം പറയുന്നു.
നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തുടങ്ങി പാർട്ടി നേതാക്കളും മന്ത്രിമാരും തീയറ്ററിലെത്തി എമ്പുരാൻ കണ്ട് ചിത്രത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും സംഘപരിവാർ ആക്രമണത്തെ എതിർത്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പാർലമെന്റിൽ വിഷയം ഉന്നയിക്കാൻ സിപിഎം തീരുമാനിച്ചത്.
അതേസമയം വിവാദങ്ങൾ ഉയർന്നുനിൽക്കേ ചിത്രം ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാൻ 200 കോടി ക്ലബിലെത്തിയത്.
നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. അതേസമയം ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തീയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്ന് മൂന്ന് മിനിറ്റാണ് ചിത്രത്തിൽനിന്ന് നീക്കം ചെയ്തത്.