
ന്യൂഡൽഹി: വോഡഫോൺ ഐഡിയ(വി)യിലെ ഓഹരി 48.99 ശതമാനമായി ഉയർത്താനൊരുങ്ങി കേന്ദ്രം. സർക്കാരിനുള്ള കുടിശിക തുക ഓഹരിയാക്കി മാറ്റാനാണ് നീക്കം. 36,950 കോടി രൂപയുടെ ഓഹരികൾ സർക്കാരിനു നൽകാൻ വാർത്താവിനിമയ മന്ത്രാലയം വോഡഫോൺ ഐഡിയയോട് നിർദേശിച്ചിട്ടുണ്ട്.
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഉൾപ്പെടെയുള്ള മറ്റ് അധികാരികളുടെ അംഗീകാരത്തോടെ 30 ദിവസത്തിനുള്ളിൽ ഇഷ്യു പൂർത്തിയാക്കേണ്ടതുണ്ട്. 10 രൂപ മുഖവിലയുള്ള 3,695 കോടി ഓഹരികളിൽ ഓഹരിയൊന്നിന് 10 രൂപ എന്ന നിരക്കിലാണ് ഇഷ്യു ചെയ്യുന്നത്.
നിലവിൽ വോഡഫോൺ ഐഡിയയിൽ സർക്കാരിന് 22.60 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇതാണ് ഏതാണ്ട് 48.99 ശതമാനമായി ഉയരുക. അതേസമയം, കമ്പനിയുടെ പ്രവർത്തന നിയന്ത്രണം പ്രമോട്ടർമാരിൽ തുടരും.