
കൊച്ചി: വാളയാർ കേസിൽ സഹോദരിമാരുടെ മാതാപിതാക്കൾക്കെതിരായ നിയമ നടപടികൾ തടഞ്ഞ് ഹൈക്കോടതി. മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആറു കുറ്റപത്രങ്ങളിലാണ് മാതാപിതാക്കളെ പ്രതി ചേർത്തിരുന്നത്. ഇവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കുറ്റപത്രം സമർപ്പിച്ച കേസിൽ മാതാപിതാക്കൾ വിചാരണക്കോടതിയിൽ ഹാജരാകണമെന്ന് കാണിച്ച് നേരത്തെ സമൻസ് അയച്ചിരുന്നു. എന്നാൽ, ഈ കാര്യത്തിലും ജസ്റ്റിസ് സി.ജയചന്ദ്രന്റെ ബെഞ്ച് ഇളവ് അനുവദിച്ചിട്ടുണ്ട്. മാതാപിതാക്കൾ നൽകിയ ഹർജിയിൽ തീരുമാനമായ ശേഷം മാത്രം കോടതിയിൽ ഹാജരായാൽ മതിയെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഹർജിയിൽ ഹൈക്കോടതി അവധിക്കാലത്തിന് ശേഷം വിശദമായ വാദം കേൾക്കും.
തങ്ങളെക്കൂടി പ്രതി ചേർത്ത സിബിഐ നടപടി റദ്ദാക്കി തുടരന്വേഷണം വേണമെന്നാണ് ആവശ്യം. സിബിഐ കണ്ടെത്തൽ യുക്തിഭദ്രമല്ലെന്നും കൊലപാതകസാധ്യത പരിശോധിച്ചില്ലെന്നുമാണ് പ്രധാന വാദം. നേരത്തെ, വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്.
കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു. കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗിക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സാഹചര്യത്തെളിവുകളും കണക്കിലെടുത്താണ് സിബിഐ കണ്ടെത്തൽ. കുറ്റപത്രത്തിൽ പൊലീസ് സർജൻറെ റിപ്പോർട്ടും സിബിഐ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലം, ഇൻക്വസ്റ്റ് ഫോട്ടോകൾ, തുടർ റിപ്പോർട്ടുകൾ എന്നിവ പഠിച്ച ശേഷം തൂങ്ങി മരണത്തിനാണ് സാധ്യതയെന്ന പൊലീസ് സർജൻറെ നിഗമനവും കുറ്റപത്രത്തിൽ പറയുന്നു.