
ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ വില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രധാൻമന്ത്രി ഉജ്ജ്വൽ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കൾക്കും വില വർധന ബാധകമാണ്.
14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി. ഉജ്ജ്വല പദ്ധതിയിലുൾപ്പെടുന്ന ഉപഭോക്താക്കൾ സിലിണ്ടറിന് 553 രൂപ നൽകണം. 500 രൂപയായിരുന്നു നിലവിലെ വില. രാജ്യത്തെ പാചകവാതകവില സർക്കാർ രണ്ടാഴ്ച കൂടുമ്പോൾ അവലോകനം ചെയ്യുമെന്നും ഹർദീപ് സിങ് പുരി അറിയിച്ചു.
അതേസമയം, പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ രണ്ടു രൂപ വീതം കൂട്ടി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ചു ക്രമീകരിക്കുമെന്നതിനാൽ ചില്ലറ വിൽപ്പന വിലയിൽ മാറ്റമുണ്ടാവില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പെട്രോളിന്റെ എക്സൈസ് തീരുവ പതിമൂന്നു രൂപയായും ഡീസലിന്റേത് പത്തു രൂപയായുമാണ് ഉയർത്തിയത്. ഇന്ന് അർധ രാത്രി മുതൽ പുതിയ നിരക്കു പ്രാബല്യത്തിൽ വരും.
രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ച് കമ്പനികൾ പെട്രോൾ, ഡീസൽ വില കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വൻ ഇടിവാണ് ഏതാനും ദിവസമായി എണ്ണ വിലയിലുണ്ടായത്. ഇതിന്റെ ഗുണം ഉപഭോക്താക്കൾക്കു ലഭിക്കുമെന്ന സൂചനകൾക്കിടെയാണ്, തീരുവ ഉയർത്തി സർക്കാർ വിജ്ഞാപനമിറക്കിയത്.തീരുവ വർധിപ്പിച്ചതിന്റെ പേരിൽ ചില്ലറ വിൽപ്പന വിലയിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് പെട്രോളിയം മന്ത്രാലയം എക്സിൽ വ്യക്തമാക്കി.