
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. 18 ദിവസത്തേക്കാണ് റാണയെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടത്. പട്യാല ഹൗസ് കോടതി പ്രത്യേക എൻഐഎ ജഡ്ജി ചന്ദർജിത് സിങ്ങിന്റേതാണ് ഉത്തരവ്.
അമേരിക്കയിൽ നിന്നും റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ എൻഐഎ അപേക്ഷ നൽകിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യൽ ആനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്.
അതീവ സുരക്ഷയിൽ റാണയെ വ്യാഴാഴ്ച രാത്രി 10:45 ഓടെയാണ് കോടതിയിലെത്തിച്ചത്. മണിക്കൂറുകൾ നീണ്ട വാദംകേൾക്കലിന് ശേഷം വെള്ളിയാഴ്ച പുലർച്ചയോടെയാണ് കോടതി റാണയെ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര സർക്കാരിനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നരേന്ദർ മാനിനെ നിയോഗിച്ചിരുന്നു. എൻഐഎയെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷകൻ ദയാൻ കൃഷ്ണനാണ് ഹാജരായത്. റാണയ്ക്ക് അഭിഭാഷകനായ പിയൂഷ് സച്‌ദേവയുടെ നിയമസഹായവും ലഭിച്ചു.
കേസിൽ ഒന്നാം പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് തഹാവൂർ റാണയുമായി മുഴുവൻ ഓപ്പറേഷനെക്കുറിച്ചും ചർച്ച ചെയ്തിരുന്നുവെന്ന് എൻഐഎ കോടതിയിൽ വാദിച്ചിരുന്നു. ഹെഡ്‌ലിയുടെ മൊഴി അടക്കമുള്ള വിശദാംശങ്ങൾ എൻഐഎ, കോടതിയിൽ നല്കി. എന്നാൽ എൻഐഎ കോടതി മൂന്നാഴ്ചത്തേക്കാണ് റാണയെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലയളവിൽ റാണയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എൻഐഎ വ്യക്തമാക്കി.
17 വർഷം നീണ്ട നിയമവ്യവഹാരങ്ങൾക്കും നയതന്ത്രനീക്കങ്ങൾക്കുമൊടുവിൽ വ്യാഴാഴ്ച വൈകീട്ടാണ് യുഎസിൽനിന്ന് പ്രത്യേകവിമാനത്തിൽ റാണയെ ഡൽഹിയിലെത്തിച്ചത്. കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികളടങ്ങുന്ന സംഘം കുറച്ചുദിവസമായി യുഎസിലുണ്ടായിരുന്നു. തഹാവൂർ റാണയെ രാജ്യത്തെത്തിച്ചത് വ്യാഴാഴ്ച വൈകീട്ട് എൻഐഎ സ്ഥിരീകരിച്ചു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടൻ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിൽ ലഭിച്ച റാണയെ എൻഐഎ ഡയറക്ടറർ ജനറലിന്റെ നേതൃത്വത്തിൽ 12 അംഗ സംഘമായിരിക്കും ചോദ്യംചെയ്യുന്നത്.