
വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 8 പേർ മരിച്ചു. 4 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അനകപ്പള്ളെ ജില്ലയിലെ കൈലാസപട്ടണത്തിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അത്യുഗ്ര സ്ഫോടനമാണ് നടന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്‌ഫോടനത്തിൽ പടക്കനിർമാണ യൂണിറ്റ് പൂർണമായും തകർന്നു. അപകടത്തിൽ മരിച്ചവരെല്ലാം കാക്കിനട ജില്ലയിലെ സമർലകോട്ട നിവാസികളാണ്.
സംഭവസ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ച് പരുക്കേറ്റവരെ പുറത്തെത്തിച്ചത്. 8 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് അധികൃതർ പറയുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം പൊലീസ് പരിശോധിക്കുകയാണ്. പടക്കനിർമാണ യൂണിറ്റിന് ലൈസൻസ് ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.