
ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയേയും, രാഹുൽഗാന്ധിയേയും ഒന്നും രണ്ടും പ്രതികളാക്കി കുറ്റപത്രം നൽകി ഇഡി. 25ന് കേസ് ഡയറി ഹാജരാക്കാൻ ഇഡിക്ക് പ്രത്യേക കോടതി നിർദ്ദേശം നൽകി.
2014ൽ സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഷണൽ ഹെറാൾഡ് കേസിൽ സിബിഐയും ഇഡിയും അന്വേഷണം തുടങ്ങിയത്. നാഷണൽ ഹെറാൾഡ് പത്രം നടത്തിയിരുന്ന അസോസിയേറ്റഡ് ജേര്ണൽ ലിമിറ്റഡിനെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡയറക്ടമാരായ യംഗ് ഇന്ത്യ കമ്പനി ഏറ്റെടുത്തതിൽ വൻ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. 2000 കോടിക്കടുത്ത് വിലവരുന്ന നാഷണൽ ഹെറാൾഡിൻറെ സ്വത്ത് 50 ലക്ഷം രൂപക്ക് തട്ടിയെടുത്തുനെന്നുവെന്നായിരുന്നു കേസ്. വ്യാജ സംഭാവന, വ്യാജ വാടക അഡ്വാൻസ്, പെരുപ്പിച്ച കാട്ടിയ പരസ്യങ്ങൾ എന്നിവ വഴി 85 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് കുറ്റപത്രം പറയുന്നത്.
ഗാന്ധി കുടുംബവുമായി അടുപ്പമുള്ള സാംപിത്രോദ, സുമൻ ഡേ എന്നിവരും കേസിൽ പ്രതികളാണ്. 5000 കോടിയുടെ അഴിമതി നടന്നുവെന്നും,ഗാന്ധിമാർ അവകാശപ്പെടുന്നത് പോലെ യംഗ് ഇന്ത്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധികൾക്കെതിരെയുള്ള അഴിമതി കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി 25ന് കുറ്റപത്രം അംഗീകരിക്കുന്നതിൽ വാദം കേൾക്കും. എന്നാൽ കെട്ടിച്ചമച്ച കേസാണെന്നും, പ്രതികാര രാഷ്ട്രീയമാണെന്നും കോൺഗ്രസ് പ്രതികരിച്ചു.
അതേസമയം, ഹരിയാനയിലെ ഡിഎൽഎഫ് ഭൂമി ഇടപാടിൽ റോബർട്ട് വാദ്രയെ ഇഡി 7 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. 50 കോടിയുടെ കള്ളപ്പണമിടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. രാവിലെ അനുയായികൾക്കൊപ്പം ഇഡി ഓഫീസിലെത്തിയ റോബർട്ട് വദ്ര കേസ് കെട്ടിച്ചമച്ചതാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സംഘടന നവീകരണ പ്രഖ്യാപനത്തിന് പിന്നാലെയാണ് കേസുകൾ ഇഡി സജീവമാക്കിയത്. എഐസിസി സമ്മേളനം സമാപിച്ച 9നാണ് ഇഡി കുറ്റപത്രം നൽകിയത്.
അതേസമയം, സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് രാജ്യവ്യാപകമായി ഇഡി ഓഫീസുകൾ ഉപരോധിക്കും. എ ഐ സി സി ഓഫീസിന് മുന്നിൽ നിന്ന് ദില്ലിയിലെ പ്രവർത്തകർ പ്രതിഷേധ മാർച്ചായി ഇഡി ഓഫീസിലെത്തും.
ഇതിനിടെ, നാഷണൽ ഹെറാൾഡ് കേസിൽ സുപ്രീംകോടതിയെ സമീപിക്കുന്നതും കോൺഗ്രസ് ചർച്ച ചെയ്യുന്നുണ്ട്. പ്രത്യേക കോടതിയിലെ നടപടികൾക്ക് സ്റ്റേ ആവശ്യപ്പെടുന്നതാണ് പരിഗണനയിലുള്ളത്.
പണം കൈമാറാത്ത ഇടപാടിൽ കള്ളപ്പണ നിയമം ബാധകമാകുന്നതെങ്ങനെയെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. പ്രതിഷേധം ശക്തമാക്കുന്നത് ആലോചിക്കാൻ നേതാക്കൾ ഇന്ന് യോഗം ചേരും.