
ബെംഗളൂരു: ഇന്ത്യൻ ഐടി ഭീമൻ കമ്പനിയായ ഇൻഫോസിസിൽ വീണ്ടും കൂട്ട പിരച്ചുവിടൽ. ഇന്റേണൽ അസസ്മെന്റ് ടെസ്റ്റുകൾ പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 240 ട്രെയ്‌നി പ്രൊഫഷണലുകളെയാണ് കമ്പനി പുറത്താക്കിയത്. ഫെബ്രുവരിയിലും ഇൻഫോസിസ് മൂന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു.
ഇൻഫോസിസിൽ തുടരുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങൾ നേടാൻ കഴിഞ്ഞില്ലെന്നതിനാൽ ജോലിയിൽ നിന്നും പുറത്താക്കുന്നു എന്നാണ് ഇമെയിലിൽ കമ്പനി ഉദ്യോഗാർത്ഥികളെ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 18 നായിരുന്നു ഇതുസംബന്ധിച്ച സന്ദേശം ജീവനക്കാർക്ക് ലഭിച്ചത്.
2024 ഒക്ടോബറിൽ ജോലിയിൽ പ്രവേശിച്ച ട്രെയ്‌നി ബാച്ചിലെ അംഗങ്ങൾ ഉൾപ്പെടെയുള്ളവരൊണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇതിൽ പലരും 2022 ൽ ഓഫർ ലെറ്റർ ലഭിച്ച് ജോലിയിൽ പ്രവേശിക്കാൻ 2024 വരെ കാത്തിരുന്നവരാണ്. കോവിഡ്, പ്രൊജക്ട് പ്രശ്‌നങ്ങൾ, നിയമന നടപടികളിലെ കാലതാമസം എന്നിവയായിരുന്നു കാത്തിരിപ്പ് ദീർഘിപ്പിച്ചത്.
ജോലിയിൽ നിന്നും നീക്കം ചെയ്യുന്നതായി അറിയിച്ച് ഇൻഫോസിസ് ടെയ്‌നി ജീവനക്കാർക്ക് അയച്ച ഇമെയിൽ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴിൽ മേഖലയിൽ മെച്ചപ്പെടാൻ സൗജന്യ അപ്സ്‌കില്ലിങ്ങ് പ്രോഗ്രാമുകൾ ഉൾപ്പെടെയാണ് ഇൻഫോസിസ് മുന്നോട്ടുവയ്ക്കുന്നത്. ഫെബ്രുവരിയിൽ പിരിച്ചുവിട്ടവർക്കും ഈ സൗകര്യങ്ങൾ ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, ഇൻഫോസിസ് ബിപിഎം ലിമിറ്റഡിൽ ലഭ്യമായ അവസരങ്ങൾക്കും അപേക്ഷിക്കാമെന്നും കമ്പനി അറിയിച്ചു.