
ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഇന്ന് രാവിലെ പത്തു മണിക്ക് പാലം വ്യോമതാവളത്തിലെത്തിയ ജെഡി വാൻസിനെ കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിൻറെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. നൃത്തവും പരേഡും അടക്കം വിമാനത്തവാളത്തിൽ ഗംഭീര സ്വീകരണമാണ് നൽകിയത്. ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസ് മക്കളായ ഇവാൻ, വിവേക്, മിരാബൽ എന്നിവർക്കൊപ്പമാണ് വാൻസ് എത്തിയത്.
യുഎസ് ചുമത്തുന്ന പകരച്ചുങ്കം അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കെയാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം. ഇന്ന് വൈകിട്ട് 6.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാൻസ് കൂടിക്കാഴ്ച നടത്തും. തുടർന്ന് അത്താഴവിരുന്നും ഉണ്ടാകും. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി,യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പെന്റഗണിലെയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെയും ഉന്നത ഉദ്യോഗസ്ഥരും വാൻസിനൊപ്പം എത്തിയിട്ടുണ്ട്.
വാൻസും കുടുംബവും അക്ഷർധാം ക്ഷേത്രമടക്കം സന്ദർശിക്കും. 23ന് ആഗ്രയിലും ജയ്പുരിലും സന്ദർശനം നടത്തിയ ശേഷം 24ന് ജയ്പുരിൽനിന്ന് യുഎസിലേക്കു മടങ്ങും.
ജയ്പൂരിൽ രാജസ്ഥാൻ അന്തരാഷ്ട്ര കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയിൽ ജെഡി വാൻസ് സംസാരിക്കും. ജെഡി വാൻസിൻറെ സന്ദർശനവേളയിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കിസാൻ സഭ ആഹ്വാനം നല്കിയിട്ടുണ്ട്.