
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നയതന്ത്ര തലത്തിൽ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി SVES വിസ നൽകില്ല. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ പാകിസ്താന്റെ ഡിഫൻസ് അറ്റാഷമാരെ ഇന്ത്യ പുറത്താക്കി. അവർ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നാണ് നിർദ്ദേശം. ഇന്ത്യയും പാകിസ്താനിലെ ഡിഫൻസ് അറ്റാഷെമാരെ പിൻവലിക്കും. വാഗ-അട്ടാരി അതിർത്തി അടച്ചുപൂട്ടും. എന്നിങ്ങനെ കടുത്ത നടപടികളാണ് ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് നടപടി.
പഹൽഗാം ഭീകരാക്രമണത്തിന് അതിർത്തി കടന്നുള്ള ബന്ധങ്ങളുണ്ടെന്ന് യോഗം വിലയിരുത്തിയതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു.ജമ്മു കശ്മീരിൽ വിജയകരമായി തിരഞ്ഞെടുപ്പ് നടത്തിയതും അവിടുത്തെ സാമ്പത്തിക വളർച്ചയും സുസ്ഥിരമായ പുരോഗതിയുടെയും പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നതെന്ന് വിലയിരുത്തി. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പിന്തുണ നൽകുന്ന പാകിസ്താന് ശക്തമായ സന്ദേശം നൽകുന്നതിന്റെ ഭാഗമായിട്ടാണ് നടപടികളെന്നും മിസ്രി വിദശീകരിച്ചു.
തീരുമാനങ്ങൾ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ആക്രമണത്തിൽ 28 പേരാണ് മരിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഈ ഭീകരാക്രമണത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞുകൊണ്ടാണ് സുരക്ഷാകാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (സിസിഎസ്) നടപടികൾ തീരുമാനിച്ചതെന്ന് മിസ്രി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങിയ ഉന്നത നേതാക്കളും കാബിനറ്റ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യ കൈകൊണ്ട നടപടികൾ:
അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്താൻ അവസാനിപ്പിക്കുന്നത് വരെ 1960 ലെ സിന്ധു നദീജല കരാർ മരവിപ്പിച്ചു.
വാഗ-അട്ടാരി അതിർത്തി ഉടനടി അടച്ചിടും. കൃത്യമായ രേഖകളോടെ അതിർത്തി വഴി കടന്നവർക്ക് മെയ് ഒന്നിന് മുമ്പ് അതുവഴി മടങ്ങാം.
സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാക് പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ല. പാകിസ്ഥാൻ പൗരന്മാർക്ക് മുൻപ് നൽകിയിട്ടുള്ള SVES വിസകൾ റദ്ദാക്കിയതായി കണക്കാക്കും. നിലവിൽ SVES വിസയിൽ ഇന്ത്യയിലുള്ള പാക് പൗരന്മാർ 48 മണിക്കൂറിനകം ഇന്ത്യ വിടണം.
ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ഡിഫൻസ് അറ്റാഷെമാർ ഒരാഴ്ചയ്ക്കകം ഇന്ത്യ വിടണം.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് ഡിഫൻസ് അറ്റാഷെമാരെ പിൻവലിക്കും. ഇരു രാജ്യങ്ങളുടെയും ഹൈക്കമ്മീഷനുകളിലെ ഡിഫൻസ് അറ്റാഷെ തസ്തികകൾ റദ്ദാക്കിയതായി കണക്കാക്കും.
പാക് ഹൈക്കമ്മീഷനിലെ അഞ്ച് സപ്പോർട്ടിങ് സ്റ്റാഫുകളെയും ഇന്ത്യ പുറത്താക്കി
ഇന്ത്യയും പാകിസ്താനിലെ സപ്പോർട്ടിങ് സ്റ്റാഫുകളെ പിൻവലിക്കും
ഇരുരാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി വെട്ടിക്കുറച്ചു. നിലവിലിത് 55 ആണ്. മെയ് ഒന്നുമുതൽ ഇത് പ്രാബല്യത്തിലാകും.