
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യവും, സിആർപിഎഫും ജമ്മു കശ്മീർ പൊലീസുമാണ് ഭീകരരെ നേരിടുന്നത്. ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ടോപ് കമാൻഡറെ സൈന്യം വളഞ്ഞതായാണ് വിവരം. നേരത്തെ ബാരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ 2 ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.
പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാ സേന മേഖല വളഞ്ഞിരിക്കുന്നത്. കുൽഗാമിലെ തങ്മാർഗിലാണ് ശക്തമായ ഏറ്റുമുട്ടൽ നടക്കുന്നത്. ബുധനാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.പഹൽഗാമിലെ ഭീകരാക്രമണത്തിനുപിന്നാലെ ഭീകരർക്കായി ശക്തമായ തിരച്ചിലാണ് ജമ്മുകശ്മീരിൽ നടക്കുന്നത്. ആക്രമണം നടത്തിയ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
പഹൽഗാം ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളടക്കം 28 പേർ കൊല്ലപ്പെട്ടിരുന്നു.