
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് കശ്മീരിൽ 1500 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ജമ്മു-കശ്മീർ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. വിവിധ കേസുകളുമായി ബന്ധപ്പെട്ടവരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഭീകരർക്ക് പ്രാദേശികമായി എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനുവേണ്ടിയാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1500 പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് എന്നാണ് വിവരം.
വിവിധ കേസുകളിലായി പോലീസിന്റെ നിരീക്ഷണത്തിൽ ഉൾപ്പെട്ടിട്ടുള്ളതോ, നേരത്തെ അറസ്റ്റുചെയ്യപ്പെട്ടിട്ടുള്ളതോ ആയവരാണ് അറസ്റ്റിലായ 1500 പേരും. ഇവരെ ചോദ്യംചെയ്തുവരികയാണ്. ഭീകരർക്ക് ഇവരിൽനിന്നും പ്രാദേശികമായി എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. കശ്മീരിൽ ഉടനീളം ഇപ്പോഴും സുരക്ഷാ സേനയുടെ തിരച്ചിൽ തുടരുകയാണ്.
അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ അമേരിക്ക ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാൻസ് ഫോണിൽ ബന്ധപ്പെട്ടുവെന്നും സംഭവത്തിൽ യുഎസ് ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ എക്‌സിൽ കുറിച്ചു.
ആക്രമണത്തിൽ കൊല്ലപ്പട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിനൊപ്പം തീവ്രവാദത്തിനെതിരെ പൊരുതാൻ ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും നൽകുമെന്നും വാൻസ് വാദ്ഗാനം ചെയ്തിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ ബന്ധപ്പെട്ടതായും അനുശോചനം രേഖപ്പെടുത്തുകയും സഹായം വാഗ്ദാനം ചെയ്തതായും വാൻസ് അറിയിച്ചു.
പ്രസിഡന്റ് ട്രംപ് ഇതിനോടകം പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു കഴിഞ്ഞു. ഞങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ഇന്ത്യൻ സർക്കാരിന് നൽകും. ഇന്ത്യയിലെ ജനങ്ങൾക്കായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ഞങ്ങൾ ചെയ്തുതുടങ്ങിക്കഴിഞ്ഞു, വാൻസ് പറഞ്ഞു. അനുശോചനവും പിന്തുണയും അറിയിച്ച യുഎസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു.