
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധി ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും. അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെത്തിയാണ് രാഹുല്‍ ഗാന്ധി പരിക്കേറ്റവരെ സന്ദര്‍ശിക്കുക.
രാവിലെ 11 മണിയോട് കൂടി രാഹുൽഗാന്ധി മെഡിക്കൽ കോളേജിൽ എത്തും. അതേസമയം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. ഇന്ന് കോണ്‍ഗ്രസ് നടത്താൻ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രിൽ 27-ലേക്ക് മാറ്റിയതായാണ് വിവരം.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെന്ന് നേരത്തേ രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുലിന്റെ പ്രതികരണം.
ചൊവ്വാഴ്ച പഹല്‍ഗാമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതിലധികം പേര്‍ക്ക് ഗുരുതമായിപരിക്കേറ്റിരുന്നു. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് വിവരം.