
ചെന്നൈ: ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ റെക്കോഡ് വളർച്ചയുമായി വീണ്ടും തമിഴ്‌നാട്. 2024-’25 സാമ്പത്തികവർഷം സംസ്ഥാനത്തെ ഇലക്‌ട്രോണിക്സ് കയറ്റുമതി 14.65 ബില്യൺ ഡോളറിലേക്ക് ഉയർന്നു. 53 ശതമാനമാണ് വളർച്ച. ഇതോടെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ രാജ്യത്ത് ഒന്നാംസ്ഥാനം നിലനിർത്തിയിരിക്കുകയാണ് തമിഴ്നാട്.
2024-’25 സാമ്പത്തികവർഷം രാജ്യത്തെ മൊത്തം ഇലക്‌ട്രോണിക്സ് കയറ്റുമതിയുടെ 41.2 ശതമാനം വിഹിതവും തമിഴ്‌നാട്ടിൽനിന്നാണ്. 2023-’24 സാമ്പത്തികവർഷം ഇത് 32.8 ശതമാനം മാത്രമായിരുന്നു. ആപ്പിൾ ഉത്പന്നങ്ങളുടെ നിർമാണം ഈ മേഖലയിലെ കയറ്റുമതിയെ കൂടുതൽ ഉയരത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെയും ഘടകങ്ങളുടെയും കയറ്റുമതിയിൽ 7.8 ബില്യൺ ഡോളറുമായി രണ്ടാംസ്ഥാനത്ത് കർണാടകയാണ്. ഉത്തർപ്രദേശ് (5.2 ബില്യൺ ഡോളർ), മഹാരാഷ്ട്ര (3.5 ബില്യൺ ഡോളർ), ഗുജറാത്ത് (1.8 ബില്യൺ ഡോളർ) എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം പിന്നിൽ.
മുൻ സാമ്പത്തികവർഷത്തെക്കാൾ തമിഴ്നാടും കർണാടകയും 2025-ൽ കയറ്റുമതിയിൽ വലിയ വളർച്ചയാണ് നേടിയത്. അതേസമയം ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയുടെ കയറ്റുമതിവിഹിതം കുറഞ്ഞു. ഇലക്‌ട്രോണിക്സ് കയറ്റുമതിയിൽ തമിഴ്‌നാട് മുന്നേറ്റം തുടരുമെന്നും ഇതിനായി വിശ്രമമില്ലത്ത പ്രവർത്തനം കാഴ്ചവെക്കുമെന്നും വ്യവസായമന്ത്രി ടി.ആർ.ബി. രാജ പറഞ്ഞു.
കൂടുതൽ നിക്ഷേപകരെ ആകർഷിക്കൽ, അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കൽ, സർക്കാർ സ്വീകരിച്ച നയങ്ങൾ തുടങ്ങിയവ ഇലക്‌ട്രോണിക്സ് മേഖലയുടെ വളർച്ചയിൽ നിർണായകമായെന്നും 100 ബില്യൺ ഡോളറിലേക്ക് കയറ്റുമതി ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. ഫോക്സ്‌കോൺ, സാൻമിന, ഫ്‌ലെക്സ്, ടാറ്റ ഇലക്‌ട്രോണിക്സ് തുടങ്ങിയ മുൻനിര ഇലക്‌ട്രോണിക്സ് നിർമാതാക്കൾക്ക് തമിഴ്‌നാട്ടിൽ നിർമാണയൂണിറ്റുകളുണ്ട്.