
ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള ലോകബാങ്ക് ഇടപെട്ടുള്ള തർക്ക പരിഹാര ചർച്ചകളിൽനിന്ന് ഇന്ത്യ പിൻമാറിയേക്കുമെന്ന് റിപ്പോർട്ട്. ഈ വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം അറ്റോർണി ജനറലിന്റെ ഉപദേശം തേടി. ഇതു സംബന്ധിച്ച് ഇന്ത്യ പാക്കിസ്ഥാന് നയതന്ത്ര കുറിപ്പ് നൽകി. സിന്ധു നദീജല കരാർ മരവിപ്പിച്ചതും ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. രണ്ടു ജലവൈദ്യുത പദ്ധതികളിൽ പാക്കിസ്ഥാന്റെ പരാതിയിൽ ലോകബാങ്ക് ഇടപെട്ടിരുന്നു.
ഇതിനിടെ പഹൽഗാം ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎൻ സുരക്ഷാ സമിതി രംഗത്തെത്തി. ഭീകരർക്കെതിരായ നീക്കങ്ങളുടെ കൂടെ നിൽക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്നു പറഞ്ഞ സുരക്ഷാസമിതി അംഗങ്ങൾ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മരണമടഞ്ഞവരുടെ കുടുംബങ്ങളോടും ഇന്ത്യയോടും നേപ്പാളിനോടും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ എല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സുരക്ഷാ സമിതിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. നിന്ദ്യമായ ഭീകരപ്രവർത്തനത്തിനു പിന്നിലുള്ള കുറ്റവാളികളെയും സംഘാടകരെയും ധനസഹായം നൽകുന്നവരെയും സ്പോൺസർമാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത സുരക്ഷാ കൗൺസിൽ അംഗങ്ങൾ എടുത്തു പറയുന്നുണ്ട്.