ബ്രാഹ്മണർക്കെതിരായ പരാമർശം; അനുരാ​ഗ് കശ്യപിന് കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: ബ്രാഹ്‌മണസമുദായത്തിനെതിരായ പരാമര്‍ശത്തില്‍ സംവിധായകനും നടനുമായ അനുരാഗ് കശ്യപിന് സൂറത്ത് കോടതിയുടെ നോട്ടീസ്. മേയ് ഏഴിന് കോടതിക്ക് മുമ്പാകെ ഹാജരാവാന്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് എ.എല്‍. ത്രിവേദി ആവശ്യപ്പെട്ടു. സൂറത്തിലെ അഭിഭാകനായ കമലേഷ് റാവലിന്റെ ഹര്‍ജിയില്‍ വ്യാഴാഴ്ചയാണ് കോടതി നോട്ടീസ് അയച്ചത്.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്)യുടെ 196, 197, 351, 352, 353, 356 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹര്‍ജി ഫയല്‍ചെയ്തത്. സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവരുടെ ജീവിതകഥ പറയുന്ന ആനന്ദ് മഹാദേവന്‍ ചിത്രം ഫൂലെയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുമ്പോഴായിരുന്നു അനുരാഗ് വിവാദപരാമര്‍ശം നടത്തിയത്.

ബ്രാഹ്‌മണരുടെ മേല്‍ മൂത്രമൊഴിക്കുമെന്നായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം. ഫൂലെ വിവാദവുമായി ബന്ധപ്പെട്ട അനുരാഗിന്റെ പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി പറയവെ ആയിരുന്നു വിവാദപരാമര്‍ശം. പിന്നീട്‌ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പുപറഞ്ഞിരുന്നു.

‘എന്റെ പോസ്റ്റിനെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. മറിച്ച്, ആ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയ ഒരു വരി വെറുപ്പ് വളർത്തിയതിനാണ് ഞാൻ ക്ഷമ ചോദിക്കുന്നത്. നിങ്ങളുടെ മകൾ, കുടുംബം, സുഹൃത്തുക്കൾ എന്നിവർ ബലാത്സംഗത്തിനും വധഭീഷണിക്കും വിധേയരാകുന്നിടത്തോളം വിലമതിക്കുന്നതല്ല ഒരു പ്രസം​ഗവും. ഞാൻ പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ല. ഞാൻ അത് തിരിച്ചെടുക്കുകയുമില്ല. പക്ഷേ, നിങ്ങൾക്ക് ആരെയെങ്കിലും അധിക്ഷേപിക്കണമെങ്കിൽ അത് എന്നെയാകാം. എന്റെ കുടുംബം ഇക്കാര്യത്തിൽ ഒന്നും പറഞ്ഞിട്ടില്ല. അതല്ല, നിങ്ങൾക്ക് ഒരു ക്ഷമാപണം ആണ് വേണ്ടതെങ്കിൽ. ഇതാ, എന്റെ ക്ഷമാപണം. ബ്രാഹ്മണരേ, ദയവായി സ്ത്രീകളെ മാറ്റി നിർത്തൂ. ആ മാന്യതയെങ്കിലും വേദങ്ങൾ പഠിപ്പിക്കുന്നു. നിങ്ങൾ ഏതുതരം ബ്രാഹ്മണരാണെന്ന് സ്വയം തീരുമാനിക്കുക. എന്നെ സംബന്ധിച്ച്, ഇതാ എന്റെ ക്ഷമാപണം’, എന്നായിരുന്നു അനുരാഗ് കശ്യപിന്റെ ക്ഷമാപണക്കുറിപ്പ്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *