
മുംബൈ: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈബർ ആക്രമണത്തിന് സാധ്യതയുള്ളതായി സെന്റർ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി). രാജ്യത്തെ എല്ലാ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഓഫീസുകൾക്കും ജാഗ്രതാ നിർദേശം നൽകി. സൈബർ സുരക്ഷ വർധിപ്പിക്കണമെന്ന് സിബിഐസി സിസ്റ്റംസ് ആൻഡ് ഡേറ്റാ മാനേജ്‌മെന്റ് ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു.
സിബിഐസിക്കുകീഴിലുള്ള ഓഫീസുകളിലെ ഐടി ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷൻസ്, വെബ്‌സൈറ്റുകൾ എന്നിവയുടെ സുരക്ഷ വർധിപ്പിക്കാനാണ് നിർദേശം. ഡേറ്റാ സുരക്ഷിതമാക്കാൻ 14 ഇന മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. ഓഫീസ് കംപ്യൂട്ടറുകളിലും ആപ്ലിക്കേഷനുകളിലും 24 മണിക്കൂറും നിരീക്ഷണം വേണം. നിർണായകമായ ഡേറ്റകൾക്ക് ഓഫ്‌ലൈൻ ബാക്ക് അപ്പ് ഉണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇന്റർനെറ്റ് ശൃംഖലയിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന പാകിസ്താൻ ആസ്ഥാനമായ സൈബർ ആക്രമണ സംഘം അഡ്വാൻസ്ഡ് പെർസിസ്റ്റന്റ് ത്രെട്ടിനെക്കുറിച്ചും (എപിടി) ജാഗ്രതാ നിർദേശമുണ്ട്. ഉപഭോക്താക്കൾക്ക് വെബ്‌സൈറ്റ് സേവനങ്ങൾ ലഭിക്കാതിരിക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ഡിനെയൽ ഓഫ് സർവീസ് (ഡിഡിഒഎസ്), വെബ്‌സൈറ്റ് വികൃതമാക്കൽ, നെറ്റ്‌വർക്കിലേക്ക് നുഴഞ്ഞുകയറിയുള്ള സൈബർ ആക്രമണം എന്നിവ സംഭവിക്കാനിടയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.