ഇന്ത്യയ്ക്ക് നേരം ഫത്ത മിസൈൽ ഉപയോ​ഗിച്ച് പാകിസ്ഥാൻ; സ്ഥിരീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയ്ക്കു നേരെ പാകിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും ദീർഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം തുടരുന്നെന്നും ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശ്രീനഗർ മുതൽ നലിയ വരെയുള്ള 26 സ്ഥലങ്ങളിൽ പാക്കിസ്ഥാൻ ‍‍ഡ്രോണുകളുൾപ്പെടെ ഉപയോഗിച്ച് ആക്രമണം നടത്താൻ ശ്രമം നടത്തി. ഇവയെ ഇന്ത്യൻ സൈന്യം വിജയകരമായി പ്രതിരോധിച്ചു. എങ്കിലും ഉധംപുർ, പഠാൻകോട്ട്, ആദംപുർ, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ നേരിയ നാശനഷ്ടങ്ങളും സൈനികർക്ക് പരുക്കുമേറ്റിട്ടുണ്ട്.

പഞ്ചാബിലെ വിവിധ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് അതിവേഗ മിസൈൽ ആക്രമണങ്ങളും പാക്കിസ്ഥാൻ നടത്തി. ശ്രീനഗറിലെയും അവന്തിപ്പോരയിലെയും ഉധംപുരിലെയും വ്യോമതാവളങ്ങൾക്ക് സമീപമുള്ള മെഡിക്കൽ സെന്ററിലും സ്കൂളിലും പാക്കിസ്ഥാൻ ആക്രമണം നടത്തി. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന പാക്ക് രീതി ഭീരുത്വമാണ്.

തിരിച്ചടിയെന്നോണം പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളിൽ നിയന്ത്രിതവും കൃത്യവുമായി ഇന്ത്യ തിരിച്ചടി നൽകിയിട്ടുണ്ട്. റഫീഖി, മുറീദ്, ചക്‌ലാല, റഹീം യാർ ഖാൻ, സുകൂർ എന്നിവിടങ്ങളിൽ യുദ്ധവിമാനങ്ങളിൽനിന്ന് എയർലോഞ്ച് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തി. പസ്‌രൂർ, സിയാൽകോട്ട് എന്നിവിടങ്ങളിലെ റഡാർ സ്റ്റേഷനുകളിലും ഇന്ത്യ ആക്രമണം നടത്തി.

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന നടപടി പാക്കിസ്ഥാൻ തുടരുകയാണെന്നും കേന്ദ്രസർക്കാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദംപുരിലെ ഇന്ത്യയുടെ എസ്–400 മിസൈൽ പ്രതിരോധ സംവിധാനവും സൂറത്ത്ഗഢിലെയും സിർസയിലെയും എയർഫീൽഡുകളും നഗ്രോട്ടയിലെ ബ്രഹ്മോസ് ബേസ്, ചണ്ഡീഗഡ് ഫോർവേഡ് അമ്യൂണിഷൻ ഡിപ്പോ എന്നിവിടങ്ങൾ തകർത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ്.

നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിലും ഷെല്ലിങ്ങിലും ഏതാനും സാധാരണക്കാർക്ക് ജീവൻ നഷ്ടമാകുകയും ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. കുപ്‌വാര, പൂഞ്ച്, ബാരാമുള്ള, രജൗറി, അഖ്നൂർ സെക്ടറുകളിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്. ഇതിൽ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയിൽ പാക്കിസ്ഥാനിൽ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. സംഘർഷം അടുത്തതലത്തിലേക്ക് എത്തിക്കാൻ ഇന്ത്യയുടെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടാവില്ല. എന്നാൽ പാക്കിസ്ഥാനിൽനിന്ന് പ്രകോപനമുണ്ടായാൽ അതിന് ശക്തമായ തിരിച്ചടി നൽകാൻ സൈന്യം സജ്ജമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *