
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗറും അമൃത്സറും അടക്കമുള്ള വിമാനത്താവളങ്ങൾ മെയ് 15 വരെയാണ് അടച്ചിടുക.
അധംപൂർ, അംബാല, അമൃത്സർ, അവന്തിപൂർ, ഭട്ടിൻഡ, ഭുജ്, ബികാനീർ, ചണ്ഡീഗഡ്, ഹൽവാര, ഹിൻഡോൺ, ജമ്മു, ജയ്‌സാൽമർ, ജാംനഗർ, ജോദ്പൂർ, കാണ്ട്‌ല, കാൻഗ്ര, കേശോദ്, കിഷൻഗഢ്, കുളു മണാലി, ലേഹ്, ലുധിയാന, മുന്ദ്ര, നലിയ, പത്താൻകോട്ട്, പട്യാല, പോർബന്തർ, രാജ്കോട്ട് സർസാവ, ഷിംല, ശ്രീനഗർ, തോയിസ്, ഉത്തർലായ് വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിർദേശപ്രകാരം അടച്ചത്.
അതിനിടെ നിയന്ത്രണ രേഖയിൽ പലയിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. പൂഞ്ച്, അഗ്‌നൂർ, രജൗരി മേഖലയിൽ ഇന്ന് രാവിലെയും പാക് പ്രകോപനം ഉണ്ടായി. ഇന്ത്യൻ സൈന്യം ഇന്ന് രാവിലെ 10 മണിക്ക് വാർത്താസമ്മേളനം നടത്തുന്നുണ്ട്. രാവിലെ 10 മുതൽ 11 വരെ സൗത്ത് ബ്ലോക്കിലാവും വാർത്താ സമ്മേളനം. നിലവിലെ സാഹചര്യം വിശദീകരിക്കുന്നതിനൊപ്പം നിർണ്ണായക പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്.
അതേസമയം രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധി ലഘൂകരിക്കുന്നതിന് നയതന്ത്ര സമീപനത്തിന്റെ ആവശ്യകതയെക്കുറിച്ച് സഹോദരനും മുൻ പാകിസ്താൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ് ഷെഹബാസ് ഷെരീഫിനെ ഉപദേശിച്ചതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആണവ ശേഷിയുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ സമാധാനം പുനസ്ഥാപിക്കാൻ സാധ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും സ്വീകരിക്കണമെന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.