
വാഷിങ്ടൻ: വെടിനിർത്തൽ സംബന്ധിച്ച് റഷ്യയും യുക്രെയ്‌നും തമ്മിൽ ഉടൻ ചർച്ച ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോണിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി രണ്ടു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിക്കുന്നതിനുള്ള സുപ്രധാന പടിയാണ് ചർച്ചയെന്നും ചർച്ചയുടെ വ്യവസ്ഥകൾ ഇരു രാജ്യങ്ങളും തമ്മിൽ തീരുമാനിക്കുമെന്നും ട്രംപ് പറഞ്ഞു. വിഷയത്തിൽ പുട്ടിനുമായി ഈ വർഷം മൂന്നാമത്തെ ഫോൺചർച്ചയാണിത്. യുദ്ധമവസാനിപ്പിക്കാനുള്ള ചർച്ചകൾ ശരിയായ പാതയിലാണെന്നും സമാധാനക്കരാറിനായി യുക്രെയ്നുമായി ചേർന്നു കരടുരേഖയുണ്ടാക്കാൻ തയാറാണെന്നും പുട്ടിൻ വ്യക്തമാക്കി. ചർച്ചയ്ക്കു മുൻകയ്യെടുത്തതിനു ട്രംപിനു പുട്ടിൻ നന്ദി പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രീഡ്‌റിഷ് മേർട്‌സ്, ഫിൻലണ്ട് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ് എന്നിവരുമായി ട്രംപ് നടത്തിയ ചർച്ചയിലാണ് റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ഉഭയകക്ഷി ചർച്ച ഉടൻ ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
ചർച്ചകൾക്ക് തുടക്കം കുറിക്കാൻ പുടിൻ തയ്യാറാണെന്ന് ട്രംപ് വിശദമാക്കിയിട്ടുണ്ട്. ഫോൺ വിളിയേക്കുറിച്ച് അനുകൂല നിലപാടാണ് റഷ്യക്കുള്ളതെന്ന് വ്യക്തമാക്കിയെങ്കിലും എന്നാൽ എന്നാവും ഇതെന്നതിനേക്കുറിച്ച് ട്രംപ് വിശദമാക്കിയിട്ടില്ല.