
ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടവുമായി ബന്ധം കൂടുതൽ മെച്ചപ്പെടുത്തി ഇന്ത്യ. അഫ്ഗാൻ പൗരന്മാർക്ക് വിസ അനുവദിക്കാനുണ്ടായിരുന്ന തടസം ഇന്ത്യ നീക്കി. അഫ്ഗാൻ പൗരന്മാരുടെ മെഡിക്കൽ, സ്റ്റുഡന്റ്, ബിസിനസ് വിസകൾക്കുള്ള അപേക്ഷകളാകും ഇന്ത്യ സ്വീകരിക്കുക. ഇതിനൊപ്പം അഫ്ഗാനിലെ യു.എൻ പ്രതിനിധികൾക്കും വിസ അനുവദിക്കും. വിസയ്ക്ക് വേണ്ടി ഓൺലൈനായി അപേക്ഷിക്കാം. ഇതിന്റെ പുരോഗതിയും ഓൺലൈനായി തന്നെ പരിശോധിക്കാം.
അഫ്ഗാൻ നാഷണൽ ഐഡന്ററിറ്റി കാർഡ് ഉപയോഗിച്ച് വേണം വിസയ്ക്ക് അപേക്ഷിക്കാനെന്നാണ് ഇന്ത്യ നിർദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല, എല്ലാ വിവരങ്ങളും ഇംഗ്ലീഷിൽ തന്നെ രേഖപ്പെടുത്തണം. വിസ അനുവദിച്ച് കിട്ടിയാൽ ഇന്ത്യയിൽ പ്രവേശിക്കുന്ന വേളയിൽ ഇവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കും. അത് നിർബന്ധമാണ്.
വിസയ്‌ക്കൊപ്പം അനുവദിക്കുന്ന ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷന്റ കോപ്പിയും കൈവശം കരുതണം. ഇതിൽ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് മാത്രമേ പോകാൻ അനുവാദമുണ്ടാകൂ. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിസ നടപടികൾ തുടങ്ങിയത് അഫ്ഗാനിസ്താനുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തുന്നുവെന്നതിന്റെ സൂചനയാണ്.
2021-ൽ താലിബാൻ അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യ കാബൂളിലെ എംബസി അടച്ചിരുന്നു. ഇതിനൊപ്പം വിസ നടപടികളും നിർത്തിവെച്ചിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് നടപടികളെടുത്തത്. ഈ നിയന്ത്രണങ്ങളിലാണ് ഇപ്പോൾ ഇളവ് വന്നിരിക്കുന്നത്. 2022-ൽ ചെറിയ ഉദ്യോഗസ്ഥ സംഘത്തെ എംബസിയിലേക്ക് ഇന്ത്യ നിയോഗിച്ചിരുന്നു.