
മുംബൈ: നികുതി യുക്തിസഹമാക്കുന്നതിന്റെ ഭാഗമായി ജി.എസ്.ടി സ്ലാബുകൾ മൂന്നായി കുറച്ചേക്കുമെന്ന് റിപ്പോർട്ട്. 12 ശതമാനം നികുതി നിരക്ക് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഈ വിഭാഗത്തിൽ വരുന്നവ അഞ്ച് ശതമാനത്തിലേയ്‌ക്കോ 18 ശതമാനത്തിലേയ്‌ക്കോ മാറ്റിയേക്കും. നിലവിൽ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നിരക്കുകളിലാണ് ജിഎസ്ടി ഈടാക്കുന്നത്.
കണ്ടൻസ്ഡ് മിൽക്ക്, 20 ലിറ്ററിന്റെ മിനറൽ വാട്ടർ, വാക്കി ടോക്കി, കവചിത പ്രതിരോധ വാഹനങ്ങൾ, കോണ്ടാക്ട് ലെൻസ്, ചീസ്, ഈന്തപ്പഴം, ഉണക്കിയ പഴങ്ങൾ, ശീതീകരിച്ച പച്ചക്കറികൾ, സോസേജ്-സമാനമായ ഉത്പന്നങ്ങൾ, പാസ്ത, ജാം, പഴച്ചാറുള്ള പാനീയം, മയോണൈസ്, ടൂത്ത് പൗഡർ, ഫീഡിങ് ബോട്ടിൽ, പരവതാനി, കുട, തൊപ്പി, സൈക്കിൾ, പെൻസിൽ, ക്രയോൺസ്, ചിലയിനം ഷോപ്പിങ് ബാഗുകൾ, 1,000 രൂപയിൽ താഴെയുള്ള പാദരക്ഷ, മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയവയാണ് 12 ശതമാനം നികുതി സ്ലാബിൾ ഉള്ളത്.
7,500 രൂപവരെയുള്ള ഹോട്ടൽ മുറികൾ, നോൺ-ഇക്കണോമി ക്ലാസുകളിലെ വിമാനയാത്ര, ചില സാങ്കേതിക, ബിസിനസ് സേവനങ്ങൾ തുടങ്ങിയവയ്ക്കും 12 ശതമാനം സ്ലാബ് ആണ് ബാധകം.
ജൂണിലോ ജൂലായിലോ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. കഴിഞ്ഞ ഡിസംബറിലായിരുന്നു കൗൺസിലിന്റെ അവസാനത്തെ യോഗം നടന്നത്.