
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നതോടെ മഴ ശക്തമാകും. അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ മുതൽ കേരളത്തിനു മുകളിൽ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള ഒഡീഷയുടെ വടക്കൻ തീരം, ബംഗാൾ എന്നിവയുടെ മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു.14ന് 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തി പ്രാപിക്കും.
നാളെ മുതൽ 14 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
അടുത്ത മൂന്നുമണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇടുക്കിയിൽ ബുധനാഴ്ച രാവിലെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജില്ലയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം കല്ലാർകുട്ടി , പാംബ്ള ഡാമുകളിലെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. കല്ലാർകുട്ടിയുടെ വൃഷ്ടി പ്രദേശത്ത് രാത്രി ഒരു മണിക്ക് ശേഷം കനത്ത നീരൊഴുക്കുണ്ട്. പാമ്പ്ളെയിൽ 50 സെൻറീമീറ്റർ, കല്ലാർകുട്ടിയിൽ ഒരു അടി എന്ന രീതിയിലാകും ഷട്ടർ ഉയർത്തുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.