
ടെഹ്‌റാൻ: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാൻ ഇസ്ലാമിക് റെവലൂഷൻ ഗാർഡ് കോർപ്‌സ് (ഐആർജിസി) മേധാവി മേജർ ജനറൽ ഹൊസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബഘേരി എന്നിവരുടെ മരണം ഇറാൻ സ്ഥിരീകരിച്ചു. ഇവരെ കൂടാതെ ഉന്നത ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആറ്റമിക് എനർജി ഓർഗനൈസേഷൻ ഓഫ് ഇറാന്റെ മുൻ തലവൻ ഫെറൈഡൂൺ അബ്ബാസി, ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി, റെവലൂഷണറി ഗാർഡ്സിന്റെ ഖതം അൽ-അൻബിയ ആസ്ഥാനത്തിന്റെ തലവൻ മേജർ ജനറൽ ഗോലം അലി റാഷിദും കൊല്ലപ്പെട്ടതായി വിവരമുണ്ട്.
തലസ്ഥാനമായ ടെഹ്‌റാനിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇറാന്റെ ആണവ പദ്ധതികൾ ലക്ഷ്യമിട്ട് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തുകയായിരുന്നു.
2024-ൽ ഇറാൻ ഇസ്രയേലിന് നേരെ ആദ്യമായി നേരിട്ട് നടത്തിയ ആക്രമണത്തിന് ചുക്കാൻ പിടിച്ചത് ഹൊസൈൻ സലാമിയായിരുന്നു. 300ൽ അധികം ഡ്രോണുകളും മിസൈലുകളും വിന്യസിച്ചായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ ഇറാനുനേരെ ആക്രമണം നടത്തുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നപ്പോൾ ‘ഏത് സാഹചര്യങ്ങളെയും സന്ദർഭങ്ങളെയും നേരിടാൻ ഇറാൻ പൂർണ്ണമായി തയ്യാറാണ്’ എന്നായിരുന്നു സലാമി വ്യാഴാഴ്ച പറഞ്ഞത്.
ഇസ്രയേൽ ആക്രമണത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി നേരത്തെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള സന്ദേശത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി സ്ഥിരീകരിച്ചിരുന്നു. ‘ആക്രമണങ്ങളിൽ നിരവധി കമാൻഡർമാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ പിൻഗാമികളും സഹപ്രവർത്തകരും ഉടൻ തന്നെ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കും’ എന്ന് ഖമേനി പറഞ്ഞു.