
ടെഹ്റാൻ: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇറാനിൽ റിപ്പോർട്ട് ചെയ്തത്. സംനാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റർ അകലെ പത്തുകിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മേഖലയിലെ സംഘർഷം കണക്കിലെടുത്ത് ഇറാൻ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായാണോ ഈ പ്രകമ്പനമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങൾ മാത്രമാണുള്ളതെന്നും ഇറാൻ വാർത്താ ഏജൻസിയായ ‘ഇർന’ റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഇറാന്റെ സൈന്യം നടത്തുന്ന സംനാൻ മിസൈൽ കോംപ്ലക്‌സും സംനാൻ ബഹിരാകാശ കേന്ദ്രവും സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണമെന്നതിനാൽ ആ തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന നിരീക്ഷണമുണ്ട്.
ലോകത്ത് കൂടുതൽ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഭൂചലനങ്ങൾക്ക് കാരണമാകുന്നത്. രാജ്യത്ത് പ്രതിവർഷം ശരാശരി 2,100 ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നു. ഇതിൽ ഏകദേശം 15 മുതൽ 16 വരെ ഭൂകമ്പങ്ങൾ 5.0-ലോ അതിൽക്കൂടുതലോ തീവ്രതയിൽ അനുഭവപ്പെടുന്നതാണ്.
കഴിഞ്ഞദിവസം റസാവി ഖൊറാസാൻ പ്രവിശ്യയിലെ കാഷ്മാറിനടുത്ത് 4.2 തീവ്രതയിലും ജൂൺ 17-ന് ബുഷെർ പ്രവിശ്യയിലെ ബോറാസ്ജനിനടുത്ത് 4.2 തീവ്രതയിലും ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. അതിനിടെ ഇസ്രയേൽ-ഇറാൻ സംഘർഷം ഒരാഴ്ച പിന്നിടുകയാണ്. യുദ്ധക്കെടുതിമൂലം ടെഹ്റാനിലും ടെൽ അവീവിലും ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടമായി. വ്യാപകമായ നാശനഷ്ടങ്ങൾക്കും സംഘർഷം കാരണമായി.