
ഡമാസ്‌കസ്: സിറിയയിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 63 പേർക്ക് പരിക്കേറ്റു. ഡമാസ്‌കസിന് സമീപത്തെ ഡൈ്വലയിലെ മാർ ഏലിയാസ് ദേവാലയത്തിൽ ഞായറാഴ്ചയായിരുന്നു സ്ഫോടനമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ആണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്കസിൽ നടക്കുന്ന ആദ്യ ചാവേർ ആക്രമണമാണിത്.
പള്ളിയിലേക്ക് പ്രവേശിച്ച ഐഎസ് അംഗം ആദ്യം പള്ളിയിലുണ്ടായിരുന്നവർക്ക് നേരേ വെടിയുതിർക്കുകയും പിന്നാലെ സ്വയം പൊട്ടിത്തെറിച്ചെന്നുമാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. അതേസമയം, ചാവേർ ആക്രമണം നടത്തിയ ആൾ ഉൾപ്പെടെ രണ്ടുപേർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്ന പള്ളിയിൽനിന്നുള്ള ദൃശ്യങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളും വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്.