എതിർപ്പ് ശക്തം; ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് മഹാരാഷ്ട്ര സർക്കാർ പിന്മാറി. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഹിന്ദി പഠനം നിർബന്ധമാക്കാനായിരുന്നു മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം പിൻവലിച്ചത്. കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയത്തിന് അനുസരിച്ചായിരുന്നു മഹാരാഷ്ട്രയിൽ ഹിന്ദി പഠനം കൂടി നിർബന്ധമാക്കാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്. തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വാർത്താസമ്മേളനത്തിൽ തീരുമാനം അറിയിച്ചു. അതേസമയം സർക്കാർ തീരുമാനത്തെ എതിർത്ത പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമർശിച്ചു. ഉദ്ദവ് താക്കറെ സർക്കാരിന്റെ കാലത്ത് ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള ശുപാർശ അംഗീകരിച്ചിരുന്നതാണെന്ന് ഫഡ്‌നവിസ് ആരോപിച്ചു. സർക്കാർ നിയോഗിച്ച ഡോ. രഘുനാഥ് മഷേൽകർ കമ്മിറ്റി ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ ഹിന്ദി പഠനം നിർബന്ധമാക്കാൻ നിർദ്ദേശിച്ചിരുന്നുവെന്നും അത് സർക്കാർ അംഗീകരിച്ചിരുന്നുവെന്നുമാണ് ഫഡ്‌നവിസ് ആരോപിച്ചത്.

ത്രിഭാഷാ നയം പ്രായോഗികമാണോ, അത് എങ്ങനെ നടപ്പിലാക്കണം തുടങ്ങിയ കാര്യങ്ങളിൽ നിർദ്ദേശം സമർപ്പിക്കാൻ ഡോ. നരേന്ദ്ര ജാധവ് കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയെന്നും അദ്ദേഹം അറിയിച്ചു.

ഏപ്രിൽ 16 നാണ് ഇംഗ്ലീഷിനും മറാത്തിക്കും പുറമെ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ ഹിന്ദി പഠനം കൂടി നിർബന്ധമാക്കി സർക്കാർ തീരുമാനമെടുത്തത്. തുടർന്ന് പ്രതിഷേധം ഉയർന്നതോടെ ജൂൺ 17ന് സർക്കാർ തീരുമാനത്തിൽ ഭേദഗതി വരുത്തി. ഹിന്ദി നിർബന്ധമാക്കുന്നതിന് പകരം ഒപ്ഷണൽ വിഷയമാക്കി മാറ്റി. എന്നാൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന വിഭാഗം മഹാരാഷ്ട്രയിൽ മറാത്ത വിഷയം ആളിക്കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീരുമാനം പൂർണമായും മാറ്റിയത്.

Related Posts

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറി; മരണ സംഖ്യ 42 ആയി ഉയർന്നു

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ മരുന്നുകളും അതിനുവേണ്ട രാസപദാർഥങ്ങളും ഉൽപാദിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. പാശമൈലാരം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടറിലാണ്…

മഴക്കെടുതി; ഹിമാചൽ പ്രദേശിൽ 23 മരണം

ന്യൂഡൽഹി: മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ പ്രളയം. സംസ്ഥാനത്ത് തിങ്കളാഴ്ച ഉണ്ടായ മേഘവിസ്‌ഫോടനം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ച്ചയായി മഴപെയ്തതോടെ സംസ്ഥാനത്ത് പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവീണും അപകടങ്ങളുണ്ടായി. അടിയന്തര…

Leave a Reply

Your email address will not be published. Required fields are marked *